ന്യൂയോർക്ക്: 1973ൽ സുപ്രീംകോടതി സ്ത്രീകൾക്ക് അനുവദിച്ച ഗർഭഛിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന ശ്രമങ്ങൾ അക്രൈസ്തവമാണെന്ന് ഹില്ലരി ക്ലിന്റന്റെ മകളും സാമൂഹ്യ പ്രവർത്തകയുമായ ചെൽസിയ ക്ലിന്റൻ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 13നു നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് സ്ത്രീകൾക്ക് സുരക്ഷിത മാർഗങ്ങൾ ഉപയോഗിച്ചു ഗർഭഛിദ്രം നടത്തുന്നതിനുള്ള നിയമപര അവകാശങ്ങൾ നിഷേധിക്കുന്നതിൽ ചെൽസിയ ശക്തമായ പ്രതിഷേധം അറിയിച്ചത്. തികച്ചും മതവിശ്വാസിയായ എനിക്കുപോലും ഇത്തരം നീക്കങ്ങളെ ക്രൈസ്തവ വിരുദ്ധമായി മാത്രമേ കാണാൻ കഴികയുള്ളൂവെന്ന് അവർ പറഞ്ഞു.
സ്ത്രീകൾക്കു ക്രൈസ്തവ നിയമങ്ങൾക്കും ഭൗതിക നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നതിനുള്ള മൗലികാവകാശം നിഷേധിക്കുവാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ഗർഭഛിദ്രവും സ്ത്രീകളുടെ മൗലികാവകാശമാണെന്നും ചെൽസിയ അവകാശപ്പെട്ടു.
ഗർഭഛിദ്ര നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനാണ് പ്രസിഡന്റ് ട്രംപ് പുതിയ സുപ്രീം കോടതി ജഡ്ജി നിയമനത്തിലൂടെ ശ്രമിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇതു എതിർക്കപ്പെടേണ്ടതാണെന്നും ഇവർ പറഞ്ഞു. ഗർഭഛിദ്രനിരോധന നിയമം നിലവിൽ വന്നാൽ നിയമ വിരുദ്ധവും അപകടകരവുമായ മാർഗങ്ങളിലൂടെ ഗർഭഛിദ്രം നടത്തുവാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ഇവർ മുന്നറിയിപ്പു നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗർഭഛിദ്ര നിരോധനം അക്രൈസ്തവമെന്ന് ചെൽസിയ ക്ലിന്റൻ
11:08 PM Sep 20, 2018 | Deepika.com