റിയാദ് : കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിനുശേഷം കേരളത്തിന്റെ പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസലോകത്തെ സഹായം എത്തിക്കുന്നതിന്നായി റിയാദിൽ സംഘടനകളുടെ പൊതുവേദിയായ എൻആർകെയുടെ നേതൃത്വത്തിൽ രൂപികരിച്ച ജനകീയസമിതി സ്വരൂപിച്ച പണം ഉടനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 18നു വിപുലമായ യോഗം ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടി സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
റിയാദിലെ കേരളിയ സമൂഹവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും റിയാദിലെ സാമൂഹ്യ സാംസ്കാരിക സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ തുടങ്ങിയവരെല്ലാം തന്നെ ഈ യജ്ഞത്തിൽ ജനകിയസമിതിയുമായി സഹകരിച്ചതായി എൻ ആർകെ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിള പറഞ്ഞു.
ഇതുവരെ 55 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളതെന്നും കുറച്ചു കൂടി തുക പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഈ ദൗത്യം വിജയിപ്പിക്കുന്നതിനായി സഹകരിച്ച മുഴുവനാളുകളോടും നന്ദി രേഖപ്പെടുത്തുന്നതായി ഉപസമിതി ചെയർമാൻ നാസർ കാരന്തൂർ പറഞ്ഞു. പത്രസമ്മേളനത്തിൽ നാസർ കാരന്തൂർ, അഷ്റഫ് വടക്കേവിള, അബ്ദുസമദ് കൊടിഞ്ഞി, ഷിഹാബ് കൊട്ടുക്കാട്, ഇസ്മയിൽ എരുമേലി, സലിം കളക്കര, അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻആർകെ ഫോറം ധനസഹായം കൈമാറും
10:44 PM Sep 18, 2018 | Deepika.com