റിയാദ് : കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ ആദ്യഗഡുവായി കേളി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ ബുധാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇപി ജയരാജന് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ റിയാദിലെ പ്രവാസി കൂട്ടായ്മകളുടെ പൊതുവേദിയായ എൻആർകെ വെൽഫയർ ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കേളിയുടെ വിഹിതമായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.
ഒറ്റ ദിവസംകൊണ്ട് അംഗങ്ങളിൽ നിന്നു മാത്രം സമാഹരിച്ച ഒരു ദിവസത്തെ വേതനമാണ് കേളി ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കേളിയുടെ മുഴുവൻ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം കേളി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സഹകരിക്കുന്ന റിയാദിലെ പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സഹായവും കേളിയുടെ ഒൻപതാമത് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി ലഭിക്കുന്നതുൾപ്പെടെ കൂടുതൽ സഹായം രണ്ടാംഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കേളി രക്ഷാധികാരിസമിതി ആക്ടിംഗ് കണ്വീനർ കെപിഎം സാദിഖ് പറഞ്ഞു. ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി മലപ്പുറം, കണ്ണുർ, കൊല്ലം എന്നീ മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമെത്തിക്കുന്നതിനായി ഓരോ അത്യാധുനിക ഡയാലിസിസ് മെഷീനും നൽകുന്നുണ്ട്. ഇതിനു പുറമെ കേരളത്തിന്റെ പുനർനിർമാണപ്രക്രിയയിൽ പങ്കാളികളാകാൻ നിരവധി കേളി അംഗങ്ങൾ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചും ഏറ്റെടുത്തിട്ടുണ്ടെന്നും സാദിഖ് പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേളി 31 ലക്ഷം രൂപ നൽകി
11:43 PM Sep 17, 2018 | Deepika.com