വാഷിംഗ്ടണ്‍: ഇന്ത്യയിൽ ഹിന്ദു ദേശീയത സമീപ കാലങ്ങളിൽ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുന്നതായി യുഎസ് കണ്‍ഗ്രഷനൽ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന് നേരെ ഉയരുന്ന വലിയൊരു ഭീഷിണിയാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
യുഎസ് കോണ്‍ഗ്രസിലെ ഇരുപാർട്ടികളുടേയും സ്വതന്ത്ര ഗവേഷണ വിഭാഗമായ കണ്‍ഗ്രഷണൽ റിസേർച്ച് സർവീസ് (സിആർഎസ്) 2018 ഓഗസ്റ്റിൽ തയാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്കു സെപ്റ്റംബർ 13 വ്യാഴാഴ്ച വിതരണം ചെയ്തതിലാണ് യുഎസ് കോണ്‍ഗ്രസിന്റെ ആശങ്ക പ്രകടമാക്കിയിരിക്കുന്നത്.
ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തനത്തിന് എതിരായ നിയമങ്ങളും ഗോ സംരക്ഷണ നിയമങ്ങളും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഭൂരിപക്ഷ വിഭാഗങ്ങളുടെ അക്രമ പ്രവർത്തനങ്ങളും ഇന്ത്യയിൽ വർധിച്ചുവരുന്നു. മതേതര ഇന്ത്യയിൽ ചില സർക്കാർ ഇതര സംഘടനകൾ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്നതായും ഭരണ ഘടനാവാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
സെപ്റ്റംബർ ആറിന് ഡൽഹിയിൽ നടന്ന ഇൻഡോ-യുഎസ് 2+2 ചർച്ചകൾക്കു മുന്‍പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾക്കു വേണ്ടി സൗത്ത് ഏഷ്യൻ സ്പെഷ്യലിസ്റ്റ് അലൻ കോണ്‍സ്റ്റഡത്ത് ആണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
വൻ ജനസംഖ്യയുള്ള ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനു നേരെ ഉയർത്തിയിരിക്കുന്ന ഭീഷിണി യുഎസ്-ഇന്ത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ വിഷയം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഹിന്ദു ദേശീയത ഇന്ത്യയിൽ രാഷ്ട്രീയ ശക്തിയായി ഉയരുന്നുവെന്ന് യുഎസ് കണ്‍ഗ്രഷനൽ റിപ്പോർട്ട്
09:18 PM Sep 15, 2018 | Deepika.com