ചങ്ങനാശേരി: മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി രണ്ടു കോടിയുടെ സ്ഥലം ദാനമായി നൽകി വിദേശ മലയാളിയുടെ സ്നേഹസ്പർശം. ചങ്ങനാശേരി പുല്ലുകാട്ട് ബിഫി വർഗീസാണ് സ്ഥലം ദാനം നൽകിയത്. 1994ലാണ് ബിഫി ദുബായിയിൽ ജോലിയിൽ പ്രവേശിച്ചത്. സ്വന്തമായി ജോലി ചെയ്ത് 2000ൽ ചങ്ങനാശേരി പെരുന്പുഴക്കടവിൽ വിലയ്ക്കു വാങ്ങിയ 40 സെന്റ് സ്ഥലമാണ് ബിഫി ദുരിതബാധിതർക്കായി സമ്മാനിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിക്കു വസ്തുവിന്റെ ആധാരം ബിഫി കൈമാറി.
ചങ്ങനാശേരി മുൻ മുനിസിപ്പൽ ചെയർമാൻ പുല്ലുകാട്ട് പി.പി. ജോസിന്റെ സഹോദരൻ പി.പി.വർഗീസിന്റെ മകനാണ് ബിഫി വർഗീസ്. പിതാവ് പി.പി.വർഗീസ് 2000 ഓഗസ്റ്റ് 22നാണ് മരിച്ചത്. പൊതുപ്രവർത്തകൻകൂടിയായ അദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് ദുരിതബാധിതർക്കു കൈത്താങ്ങാകാൻ ഭൂമി ദാനം ചെയ്തതെന്നു ബിഫി പറഞ്ഞു. ദുരിതബാധിതർക്കു സ്ഥലം നൽകണമെന്നു താൻ പറഞ്ഞപ്പോൾ ഭാര്യ തേജളും മക്കളായ സാറായും ഐസക്കും പൂർണ സമ്മതം നൽകുകയായിരുന്നു.
ദുബായ്, കൊളംബോ, ഗുജറാത്ത്, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിൽ ബിഫിക്കു ബിസിനസ് ശൃംഖലകളുണ്ട്. നാട്ടിലുണ്ടായിരുന്ന ബിഫിക്കു പ്രളയക്കെടുതികൾ നേരിട്ടറിയാനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാനും ദുരിതാശ്വാസ ക്യാന്പുകളിൽ സന്ദർശിക്കാനും കഴിഞ്ഞിരുന്നു. നാട്ടുകാർ നേരിട്ട ദുരിതങ്ങളാണ് ഈ ചിന്തയിലേക്കു തന്നെ നയിച്ചതെന്നും ബിഫി കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ക്ലബ് അംഗമായ ബിഫി ക്ലബ് പ്രസിഡന്റ് ചാൾസ് പാലാത്രയുമായി കാര്യങ്ങൾ ചർച്ച ചെയ്തു. ചാൾസിന്റെ നിർദേശപ്രകാരമാണ് ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിക്കു കൈമാറിയത്. അർഹതപ്പെട്ടവർക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണു പുന്നശേരി അച്ചനു ഭൂമി കൈമാറിയതെന്നും ദുരിതമനുഭവിക്കുന്നവർക്കായി സുഹൃത്തുക്കളുടെ സഹകരണത്തോടെ ഇനിയും കൂടുതൽ സഹായ പദ്ധതികൾ നടപ്പാക്കുമെന്നും ബിഫി വർഗീസ് ദീപികയോടു പറഞ്ഞു.
ബെന്നി ചിറയിൽ
ദുരിതബാധിതർക്കു രണ്ടു കോടിയുടെ സ്ഥലം സമ്മാനിച്ചു വിദേശ മലയാളി
08:45 PM Sep 08, 2018 | Deepika.com