ഹൂസ്റ്റണ്‍: മൂന്നു ദിവസത്തിനുള്ളിൽ വ്യത്യസ്ത സംഭവങ്ങളിൽ മലയാളി എൻജിനീയർ ചാൾസ് കോതേരിത്തറയും (37), സിക്ക് വംശജൻ ടെർലോക് സിംഗും (54) കൊല്ലപ്പെട്ടു. ഓഗസ്റ്റ് 19 നു ഞായറാഴ്ച 8 മണിയോടെയാണു ഹൂസ്റ്റണ്‍ സെന്റ് തോമസ് മൂർ പള്ളിയുടെ പാർക്കിംഗ് ലോട്ടിൽ ചാൾസ് വെടിയേറ്റു മരിച്ചത്. ഓഗസ്റ്റ് 16 നു ന്യുജഴ്സിയിൽ സ്വന്തം കടയിൽ ടെർലോക് സിംഗ് മാറിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു. രണ്ടു സംഭവങ്ങളിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
മൂന്നാഴ്ചയ്ക്കുള്ളിൽ സിക്ക് വംശജർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓഗസ്റ്റ് 6നു കലിഫോർണിയായിൽ 71 വയസുള്ള സാഹിബ് സിംഗിനെ പ്രഭാത നടത്തത്തിനിടെ രണ്ടു യുവാക്കൾ ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു. റിപ്പബ്ലിക്കൻ കോണ്‍ഗ്രസുമാൻ ജെഫ് ഡെൻഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ ജൂലൈ 31നു 50 വയസുള്ള സുർജിത് മൽഹിക്കു നേരെ ഇന്ത്യയിലേക്ക് മടങ്ങി പോകുക എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമുണ്ടായത്.
ഹൂസ്റ്റണിൽ കവർച്ചാശ്രമത്തിനിടയിലാണ് ചാൾസ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നത്. ബോസ്റ്റണിൽ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫിയുടേയും അലീസിന്റെയും മകനാണ് ചാൾസ്. ഭാര്യ സീന. ഇന്ത്യൻ വശംജർക്കു നേരെ വർധിച്ചു വരുന്ന ആക്രമണ സംഭവങ്ങളിൽ വിവിധ സംഘടനകൾ ഉത്കണ്ഠ രേഖപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മൂന്നു ദിവസത്തിനിടെ മലയാളിയുൾപ്പെടെ അമേരിക്കയിൽ രണ്ടുപേർ കൊല്ലപ്പെട്ടു
12:28 AM Aug 22, 2018 | Deepika.com