കുവൈത്ത് : കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ ദുരിതത്തിൽ മുക്കിയ പ്രളയ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ (കെകഐംഎ) 25 ലക്ഷം രൂപ കൂടി ചെലവഴിക്കും. കഴിഞ്ഞ ദിവസം അടിയന്തര സഹായമായി അനുവദിച്ച 5 ലക്ഷം രൂപ കൂടാതെയാണിത്.
പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രത്യേകമായി ചേർന്ന കെകഐംഎ കേന്ദ്ര എക്സ്ക്യൂട്ടീവ് യോഗമാണ് കൂടുതൽ വിപുലമായ പുനരധിവാസ പ്രവർത്തനത്തിനു തീരുമാനിച്ചത്. കെകഐംഎ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വയനാട്ടിലെ പ്രളയ മേഖലകൾ സന്ദർശിച്ചു നാശനഷ്ടങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തി.
ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് വീടുകൾ, കിണറുകൾ , കക്കൂസ് എന്നിവ ഉപയോഗ്യയോഗ്യമാക്കുന്നതിനും കുട്ടികളുടെ വിദ്യാഭാസത്തിനും ആവശ്യമായ സാന്പത്തിക സഹായം ലഭ്യമാക്കാനാണ് സന്ദർശന സംഘം നിർദേശിച്ചത്. ക്യാന്പുകളിലും ബന്ധു വീടുകളിലും മറ്റും കഴിയുന്നവർ തിരികെയെത്തുന്നമുറയ്ക്ക് ഓരോയിടത്തെയും സാഹചര്യം മനസിലാക്കി പൊതുജന സഹകരണത്തോടുകൂടിയുള്ള പുനരധിവാസ സഹായമാണ് കെകഐംഎ നൽകുക. പ്രളയം കനത്ത നാശം വിതച്ച മേഖലകളിലും കൂടുതൽ കഷ്ടപെടുന്നവർക്കും മുൻഗണന നൽകും. കേരള സംസ്ഥാന കമ്മിറ്റി വരും ദിവസങ്ങളിൽ ഈ പ്രവർത്തനത്തിനു മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രളയ ദുരന്തം: പുനരധിവാസത്തിന് കെകഐംഎ 25 ലക്ഷത്തിന്റെ സഹായം
08:58 PM Aug 19, 2018 | Deepika.com