മൻഹാട്ടൻ (ന്യൂയോർക്ക്): അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ മാതാപിതാക്കൾക്ക് ചെയ്ൻ മൈഗ്രേഷൻ പദ്ധതിയുടെ ഭാഗമായി അമേരിക്കൻ പൗരത്വം നൽകി.
ഓഗസ്റ്റ് 9 വ്യാഴാഴ്ച ന്യൂയോർക്ക് മൻഹാട്ടനിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് സ്ലൊവേനിയൻ വംശജരായ അമേരിക്കൻ ഗ്രീൻകാർഡുള്ള വിക്ടർ നവസ്, അമാലിജാ നവസ് എന്നിവർക്ക് അമേരിക്കൻ പൗരത്വം നൽകിയതെന്ന് അറ്റോർണി മൈക്കിൾ വിൽഡസ് പറഞ്ഞു.
ചെയിൻ മൈഗ്രേഷനെ രൂക്ഷമായാണ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ വിമർശിച്ചിരുന്നു. മക്കൾ അമേരിക്കയിലെത്തി നാട്ടിൽ നിന്നും കൊണ്ടുവരുന്ന പ്രായമായ മാതാപിതാക്കൾക്ക് പൗരത്വം നൽകുന്നതിനെ തള്ളി പറയുന്നതിന് ട്രംപ് എന്നും മുൻഗണന നൽകിയിരുന്നു.
20 മില്യണ്‍ ലീഗൽ ഇമ്മാഗ്രന്റ്സാണ് അമേരിക്കയിലുള്ളത്. മെലാനിയ ട്രംപാണ് മാതാപിതാക്കളെ സ്പോണ്സർ ചെയ്തു അമേരിക്കയിൽ കൊണ്ടുവന്നത്. അമേരിക്കയിലെത്തി ഗ്രീൻ കാർഡു ലഭിച്ചാൽ അഞ്ചു വർഷത്തിനുശേഷം പൗരത്വത്തിനുള്ള അപേക്ഷ മറ്റു നിയമ തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ സമർപ്പിക്കാവുന്നതാണ്.
അമേരിക്കൻ പൗരത്വം നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നതിന് തയാറെടുക്കുന്നതിനിടയിൽ പ്രഥമ വനിതയുടെ മാതാപിതാക്കൾ പൗരത്വം നേടിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രഥമ വനിതയുടെ മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വം
10:17 PM Aug 10, 2018 | Deepika.com