റിയാദ് : സൗദി അറേബ്യയിലെ കൂടുതൽ മേഖലയിലേക്ക് സ്വദേശി വൽക്കരണം കൊണ്ടുവരാൻ ഒരുങ്ങി തൊഴിൽ മന്ത്രാലയം. സെപ്റ്റംബർ ആദ്യ വാരം മുതൽ 12 ലധികം മേഖലകളിൽ മൂന്നു ഘട്ടങ്ങളിലായി 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന നിർദേശമാണ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഐടി, നിർമാണം, ഗതാഗതം, എൻജിനിയറിംഗ് എന്നീ സ്ഥാപനങ്ങളിലും തുണിത്തരങ്ങൾ , ലെതർ ഉൽപപന്നങ്ങൾ, ചെരുപ്പുകൾ, സ്പോർട്സ്, സുഗന്ധ വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും സ്വദേശി വത്കരണം നടപ്പിലാക്കും. ഇതു കൂടാതെ ഒരു മാനേജ്മെന്റിന്റെ കീഴിൽ വരുന്ന വാണിജ്യ സ്ഥാപനങ്ങളിലെ വിവിധ കച്ചവട വിഭാഗങ്ങളിലും എഴുപതു ശതമാനം സ്വദേശി വൽകരണം നടപ്പിലാക്കണമെന്നും സൗദി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
അഞ്ചു പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവൽകരണം നടപ്പിലാക്കുന്നത്. അഞ്ചിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ശുചീകരണം, കയറ്റിറക്ക് മേഖലകളിൽ 20 ശതമാനം വിദേശികളെ നിയമിക്കാം. ഇത്തരം തൊഴിലാളികൾ പ്രത്യേക യൂണിഫോമും തിരിച്ചറിയൽ രേഖകളും ധരിച്ചിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
റിപ്പോർട്ട്: സിജോ പി. ജോണ്
സൗദിഅറേബ്യയിലെ കൂടുതൽ മേഖലകളിൽ സ്വദേശിവൽകരണവുമായി തൊഴിൽമന്ത്രാലയം
10:15 PM Aug 09, 2018 | Deepika.com