കുവൈത്ത് സിറ്റി : പ്രതിവർഷം 25 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യുവാനുള്ള സൗകര്യം പുതിയ വികസന പദ്ധതികളിലൂടെ കൈവരിക്കാനാകുമെന്ന് എയർപ്പോർട്ട് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഫഹദ് അൽ വഖ്യാൻ പറഞ്ഞു.
2022ൽ ടി-2 കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി ഈ ലക്ഷ്യം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാർക്ക് തുറന്ന് കൊടുത്ത ടി-4 ടെർമിനലിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ ജസീറ എയർവേസിന്റെ ടെർമിനലിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 7.5 ദശലക്ഷം യാത്രക്കാരെ പുതിയ ടെർമിനലിലൂടെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയുണ്ട്.
പെരുന്നാൾ അവധിയുടെയും ഹജ്ജിന്റെയും തിരക്കുകൾ കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ പ്രയാസപ്പെടുന്ന യാത്രക്കാരെ സഹായിക്കാൻ വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോസ്ഫറസ് യൂണിഫോം ധരിച്ച ഇവരുടെ സേവനം ഏതു ഘട്ടത്തിലും യാത്രക്കാർക്ക് തേടാമെന്നും എഞ്ചിനീയർ ഫഹദ് അൽ വഖ്യാൻ അറിയിച്ചു. വിമാനത്താവളത്തിന് പുറത്തെ പാർക്കിംഗ് മേഖലയിലെ സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് വിമാനത്താവളത്തിന്റെ വികസന പ്രവർത്തനം ത്വരിതഗതിയിൽ
10:10 PM Aug 09, 2018 | Deepika.com