കഴിഞ്ഞ ദിവസം അബോധവസ്ഥയിലായ കുഞ്ഞിനെ പോലീസെത്തി പരിശോധിച്ചപ്പോൾ നിർജീവാവസ്ഥയിലായിരുന്നുവെന്നാണ് കെന്റ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ കുഞ്ഞു മരിച്ചതായും ഷെറിഫ് പറഞ്ഞു. പ്രായത്തിനൊത്ത ശരീരഭാരം കുഞ്ഞിനുണ്ടായിരുന്നില്ലെന്നും പോഷകാഹാര കുറവുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ തന്നെ സമ്മതിക്കുന്നു. ചികിത്സകളിലോ, ഡോക്ടർമാരിലൊ വിശ്വാസമില്ലാതിരുന്ന ഇവർ വിവരം പുറത്തറിയ്ക്കാതിരുന്നത് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിനെ ഭയന്നായിരുന്നു.
ഇവരുടെ രണ്ടും നാലും വയസുള്ള കുട്ടികളെ സിപിഎസ് കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ ജലാംശകുറവും, പോഷകാഹാര കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
വീടിനകത്തും പുറത്തും വേദവാക്യങ്ങൾ കൊണ്ടു അലങ്കരിച്ചിരുന്ന ഇവർ ദൈവ വിശ്വാസികളാണെന്നാണ് അവകാശപ്പെടുന്നത്. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ലെന്നും ഇവർ വിശ്വസിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ