ഡാളസ് : മുസ്‍ലിം മത വിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബർട്ടൻ ജീവനക്കാർക്കെതിരെ ഡാളസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ലൊ സ്യൂട്ട് ഫയൽ ചെയ്തു. വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്ന മുസ് ലിം മത വിശ്വാസികളായ മിർ അലി (ഇന്ത്യ), ഹസൻ സ്നൊബർ (സിറിയ) എന്നിവരെ അതേ കമ്പനിയിലെ ജീവനക്കാരും സൂപ്പർ വൈസർമാരും വംശീയമായി അധിക്ഷേപിക്കുന്നതായി ഈക്വൽ എംപ്ലോയ്മെന്‍റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ കണ്ടെത്തിയിരുന്നു.
ഒരു പ്രത്യേക യൂണിറ്റിലെ സൂപ്പർ വൈസർ ഇരുവരേയും ഭീകരരെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ലൊ സ്യൂട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഇവർക്ക് അധിക ജോലി ഭാരം ഏൽപിക്കുന്നതായും പരാതിയിൽ പറയുന്നു. ഇരുവരും ചേർന്നു ജൂലൈ 16 ന് പുറത്തിറക്കിയ പത്രക്കുറിപ്പിനെ കുറിച്ചു ഹാലി ബർട്ടൻ കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഇഇഒസിയാണ് പണ നഷ്ടം, മാനഹാനി, മാനസിക പീഡനം എന്നിവയ്ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവർക്കുംവേണ്ടി കോടതിയിൽ ഹാജരാകുക. ഇത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്ന് ഡാളസ് ഡിസ്ട്രിക്റ്റ് ഓഫീസ് റീജൺ അറ്റോർണി റോബർട്ട് വ്യക്തമാക്കി.
എനർജി ഇൻഡസ്ട്രിയൽ ലോകത്തിലെ തന്നെ വലിയൊരു കമ്പനിയാണ്. ഏകദേശം 55,000 ജീവനക്കാള്ള ടെക്സസ് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാലിബർട്ടൻ കമ്പനി.
റിപ്പോർട്ട് : പി.പി. ചെറിയാൻ
മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബർട്ടൺ ജീവനക്കാർക്കെതിരെ ലോ സ്യൂട്ട്
11:17 PM Jul 19, 2018 | Deepika.com