ഫിലഡൽഫിയ: കേരളം പഴയ കേരളമല്ലെന്നും, സങ്കൽപിക്കാൻ കഴിയാത്തവിധം മാറിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറെ അസാധ്യമെന്നു കരുതിയ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയും ഇനിയും പലതും യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് എതിർപ്പുകൾക്കും തടസങ്ങൾക്കും ഇടമില്ലാത്തവണം വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഒരിക്കലും പ്രായോഗികമാകുകയില്ലെന്നു കരുതിയ പല കാര്യങ്ങളും പ്രവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ച ദേശീയപാതകളുടെ വികസനം 45 മീറ്റർ വീതിയിൽ നടപ്പിലാക്കണമെന്ന നിർദേശം പൂർണമായും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കൽ നടപടിക്കുള്ള എതിർപ്പുകൾ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ടും, ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില നൽകുന്നതുകൊണ്ടും പരാതിയില്ലാതെ നടപ്പാക്കാൻ കഴിഞ്ഞെന്ന് പിണറായി പറഞ്ഞു.
ഭൂപരിഷ്കരണത്തിനു ശേഷം കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് പ്രവാസി മലയാളികളാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതിൽ പ്രവാസി മലയാളികൾ വഹിച്ച പങ്ക് നിസ്തുലമാണെന്നു പറഞ്ഞു. പ്രവാസികളുടെ നിർലോഭമായ വികസന പ്രവർത്തനങ്ങൾ ഒന്നുകൊണ്ടു മാത്രമാണ് കേരളത്തിന് ഇത്രയേറെ വികസന കുതിപ്പുണ്ടായത്. അമേരിക്കയിലെ ഫോബ്സ് മാസികയുടെ കണക്കിൽ ലോകത്തിലെ 1000 സന്പന്നരുടെ പട്ടികയിൽ നാലു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാള ഭാഷ ടെക്സസ് സർവകലാശാലയിൽ അമേരിക്കക്കാരാനായ പ്രഫസർ മലയാളം പഠിപ്പിക്കുന്നത് ഭാഷയുടെ അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ കാര്യങ്ങൾക്കുവേണ്ടി രൂപീകരിക്കപ്പെട്ട ലോക കേരള സഭയ്ക്ക് പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞതായി അദേഹം പറഞ്ഞു. അതിരുകളാൽ മാത്രം അറിയപ്പെടേണ്ടതല്ല കേരളം, അതിർത്തികൾ ലംഘിച്ച് ആഗോളതലത്തിൽ അറിയപ്പെടേണ്ട രാജ്യമായി മാറണം കേരളവും മലയാളികളും. അതിനുവേണ്ടിയായിട്ടാണ് പേരുപോലെ തന്നെ അർത്ഥപൂണമായുള്ള ലോക കേരളസഭ രൂപീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
റിപ്പോർട്ട്: ഫ്രാൻസീസ് തടത്തിൽ
കേരളം പഴയ കേരളമല്ല, വികസന തടസങ്ങൾ മാറി: മുഖ്യമന്ത്രി
10:46 PM Jul 09, 2018 | Deepika.com