ദോഹ: ഖത്തറിലെ ദ്വിദിന ഒൗദ്യോഗിക സന്ദർശനം പൂർത്തിയാക്കി മന്ത്രി ടി പി രാമകൃഷ്ണനും സംഘവും വെള്ളിയാഴ്ച പുലർച്ചയുള്ള ജെറ്റ് എയർവേസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. ഖത്തർ സന്ദർശനം തൃപ്തികരമായിരുന്നുവന്നു മന്ത്രി അഭിപ്രായപ്പെട്ടു. ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അൽ മാരി, ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി എന്നിവരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാന സർക്കാർ റിക്രൂട്ടിംഗ് ഏജൻസിയായ ഒഡേപകിനെ ഖത്തർ അംഗീകൃത ഏജൻസിയായി എംബാനൽ ചെയ്യുന്നതുൽപ്പടെയുള്ള നിർണായ ഉറപ്പുകൾ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിനു ലഭിച്ചു.
ഖത്തറിലെ ബിസിനസുകാരുമായി ചർച്ച, വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായുള്ള സംവാദം എന്നിവയും മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടന്നു. വ്യാഴാഴ്ച വൈകീട്ട് ഐസിസി അശോക ഹാളിൽ ഖത്തർ സംസ്കൃതിയുടെ നേതൃത്വത്തിൽ മന്ത്രി ടി.പി രാമകൃഷ്ണന് പൗരസ്വീകരണം നൽകി.
വിദേശ റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടക്കുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കുനതിനും കൂടുതൽ സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് ഇരു സർക്കാരും തമ്മിൽ നേരിട്ട് നടത്താൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്തും ഖത്തറും സന്ദർശിച്ചതെന്നും വളരെ നല്ല പ്രതികരണമാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വീകരണ പരിപാടിയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.കെ ശങ്കരൻ, ഐസിബിഎഫ് വൈസ് പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ പി.എൻ ബാബുരാജൻ, സംസ്കൃതി പ്രസിഡന്റ് എ സുനിൽ, ജനറൽസെക്രട്ടറി പി വിജയകുമാർ, ട്രഷറർ സന്തോഷ് യു.ടി.പി എന്നിവർ പങ്കെടുത്തു.
ഒൗദ്യാഗിക സന്ദർശനം പൂർത്തിയാക്കി മന്ത്രി ടി.പി. രാമകൃഷ്ണൻ നാട്ടിലേക്ക് മടങ്ങി
11:13 PM Jun 29, 2018 | Deepika.com