അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ബസിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം

04:08 PM Jun 24, 2018 | Deepika.com
മക്കാലന്‍ (ടെക്‌സസ്): അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന 'സീറോ ടോളറന്റ്‌സ്' പോളിസിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ മക്കാലനിലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സ്റ്റേഷനു മുന്നില്‍ അനധികൃത കുടിയേറ്റക്കാരേയും കുട്ടികളേയും കയറ്റിയ ബസ് എത്തിയതോടെ ഡാളസില്‍ നിന്നും വിവിധ സ്റ്റേറ്റുകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ബസിന്റെ മുന്നോട്ടുള്ള നീക്കം തടഞ്ഞു.

ഡാളസില്‍ നിന്നും സിവില്‍റൈറ്റ്‌സ് ലീഡറും പാസ്റ്ററുമായ റവ. പീറ്റര്‍ ജോണ്‍സണുമൊത്ത് എത്തിച്ചേര്‍ന്നവര്‍ മുദ്രാവാക്യം വിളിക്കുകയും കുട്ടികളേയും മാതാപിതാക്കളേയും വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ശനിയാഴ്ച രാജ്യവ്യാപകമായി ഉപവാസം നടത്തണമെന്ന സിവില്‍റൈറ്റ്‌സ് ഗ്രൂപ്പിന്റെ ആഹ്വാനപ്രകാരമാണ് പ്രകടനം സംഘടിപ്പിച്ചത്. പോലീസ് എത്തി പ്രകടനക്കാരെ പിരിച്ചുവിട്ടതിനു ശേഷം മാത്രാമാണ് വാഹനത്തിനു മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.

ചുറ്റും കമ്പിവലകൊണ്ട് മറച്ചിരുന്ന ബസിന്റെ ഉള്ളില്‍നിന്നുള്ള കുട്ടികളുടെ നിലവിളി പ്രകടനത്തില്‍ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍