മുക്കം: മുക്കം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഡയറക്ടർമാരോട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാനും വരണാധികാരിയോട് തുടർ നടപടികൾ പൂർത്തിയാക്കാനും നിർദേശിച്ച ഹൈക്കോടതി പരാതിക്കാർക്ക് സഹകരണ ആർബിടറേഷൻ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. 11 ന് നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് മുതൽ വലിയ വിവാദങ്ങളും വാഗ്വാദങ്ങളുമായിരുന്നു മൂന്നുപതിറ്റാണ്ടായി യുഡിഎഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്.
ഇതിനിടയിൽ നാമനിർദേശ പത്രിക സമർപ്പിച്ച പലരുടേയും രേഖകൾ ബാങ്കിൽ എഴുതി സൂക്ഷിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം പത്രികകളും വരണാധികാരി തള്ളി. ഇതിൽ കൂടുതലും യുഡിഎഫ് സ്ഥാനാർഥികളുടേതായിരുന്നു. പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരേ യുഡിഎഫ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സിംഗിൾ ബെഞ്ച് തള്ളി. ഇതിനെതിരേ യുഡിഎഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെയാണ് 19 പേർക്ക് കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്കാലിക അനുമതി ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചെങ്കിലും കേസിൽ ഹൈക്കോടതിയുടെ അന്തിമവിധി വരാത്തതിനാൽ അന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയിരുന്നില്ല.
ഇതാണ് ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് വിജയം ശരിവച്ചു കൊണ്ട് ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചതോടെ ബാങ്ക് ഭരണം യുഡിഎഫിന് സ്വന്തമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെ സത്യപ്രതിജ്ഞ അടുത്ത ദിവസം തന്നെ നടത്തുമെന്ന് യുഡിഎഫ് നതാക്കൾ വ്യക്തമാക്കി.
മുക്കം ബാങ്ക് തെരഞ്ഞെടുപ്പ്: യുഡിഎഫിന് ആശ്വാസമായി ഹൈക്കോടതി വിധി
11:57 PM Nov 16, 2018 | Deepika.com