തേഞ്ഞിപ്പലം: സഹോദരന്റെ പാതയിൽ റിക്കാർഡുകൾ മറികടക്കുകയാണ് അനീസ്.
ഏഷ്യൻ ഗെയിംസിൽ നാനൂറു മീറ്ററിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് അനസിന്റെ സഹോദരൻ വൈ. മുഹമ്മദ് അനീസ് സർവകലാശാല മീറ്റിൽ ലോംഗ്ജംപിലാണ് പുതിയ റിക്കാർഡ് കുറിച്ചത്.
2005ൽ 7.74 മീറ്റർ ചാടി ലോഗ്ജംപിൽ കേരള സർവകലാശാലയുടെ സി.ജെ. ക്ലിന്റണ് സ്ഥാപിച്ച ദേശീയ റിക്കാർഡാണ് 7.78 മീറ്റർ ചാടി അനീസ് പഴങ്കഥയാക്കിയത്. ഈയിനത്തിൽ തുടർച്ചയായി മൂന്നുതവണ ജേതാവാണ് ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിന്റെ ഈതാരം.
ഇത്തവണ 400 മീറ്റർ ഹർഡിൽസിലും പങ്കെടുക്കേണ്ടതായിരുന്നു അനീസ്. എന്നാൽ ലോംഗ്ജംപും ഹർഡിൽസും ഒരേ സമയത്തു വന്നതിനാൽ ലോംഗ്ജംപിൽ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഗുണ്ടൂരിൽ നടന്ന അഖിലേന്ത്യാ സർവകലാശാല ചാന്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെങ്കലം നേടിയിരുന്നു ഈതാരം. തായ്പേയിൽ നടന്ന ലോക സർവകലാശാല മീറ്റിൽ കാലിക്കട്ടിനെ പ്രതിനിധീകരിച്ചു പങ്കെടുത്തുവെങ്കിലും പരിക്കേറ്റതിനാൽ പ്രകടനത്തെ ബാധിച്ചു. ചാന്പ്യൻഷിപ്പിനുള്ള പണം ആദ്യമേ കെട്ടിവയ്ക്കണം. സഹോദരനാണ് തുക നൽകി സഹായിച്ചത്. നാട്ടിലെത്തിയപ്പോൾ സർവകലാശാലയും സായിയും സഹായിച്ചു. ഇത്തവണ ഇറ്റലിയിലാണ് ചാന്പ്യൻഷിപ്പ്. പണം എങ്ങനെ ഉണ്ടാക്കുമെന്നു നിശ്ചയമില്ലെന്നു അനീസ് പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ഒരു ജോലി സ്വപ്നം കാണുകയാണ് അനീസ്. പ്രായം 24 ആയി അനീസിന്. കൂടെയുണ്ടായിരുന്നവർ പലരും വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയാണ്.
നിലമേൽ വളയിടം മൻസിലിൽ പരേതനായ യഹിയയുടെയും ഷീനയുടെയും മക്കളാണ് ഇവർ. ഒൻപതു വർഷം മുന്പാണ് പിതാവ് മരിച്ചത്. പിന്നീട് പ്രയാസങ്ങളുടെ ട്രാക്കിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. എൽഎൻസിപിഇയിലെ നിഷാന്ത് കുമാറാണ് പരിശീലകൻ.
റിക്കാർഡ് തിരുത്താൻ അനസിനൊപ്പം അനീസ്
12:28 AM Nov 14, 2018 | Deepika.com