കോഴിക്കോട്: അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നാലരവർഷമായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്ന അധ്യാപകനെ സർവീസിൽ അടിയന്തിരമായി തിരിച്ചെടുക്കണമെന്നും തടഞ്ഞുവച്ച അലവൻസുകൾ നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ കെ. ഗിരിജനെ തിരിച്ചെടുക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് (കോഴിക്കോട്) കമ്മീഷൻ നിർദ്ദേശം നൽകിയത്. ഗിരിജനെ തിരിച്ചെടുക്കണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2014 ഓഗസ്റ്റ് 20 നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. 2017 ഓഗസ്റ്റ് നാലിന് അദ്ദേഹത്തെ തിരിച്ചെടുക്കാൻ സർക്കാർ നിർദ്ദേശം നൽകി.
എന്നാൽ സർക്കാർ ഉത്തരവിനെതിരെ സ്കൂൾ മാനേജർ ഹൈക്കോടതിയെ സമീപിച്ചു. അച്ചടക്ക നടപടികൾ പൂർത്തിയാക്കി അധ്യാപകനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മാനേജർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ഡിവിഷൻ ബഞ്ചും ഉത്തരവായി. എന്നാൽ മാനേജർ അംഗീകരിച്ചില്ല. സസ്പെൻഷൻ കാലയളവിൽ നൽകാനുള്ള ഉപജീവനബത്ത പോലും അധ്യാപകന് നിഷേധിച്ചു.
ഇതിനിടെ ഗിരിജൻ ഹ്യദ്രോഗ ബാധിതനാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. അധ്യാപകൻ കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലാണ്. നാലരവർഷമായി അച്ചടക്കനടപടി തുടരുന്നത് വിശ്വസനീയമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ മാനേജർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
അടിയന്തരമായി തിരിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
12:26 AM Nov 14, 2018 | Deepika.com