കാസർഗോഡ്: ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിൽ കൊണ്ടുവരിക, അവരുടെ പ്രശ്നങ്ങൾക്ക് സാമൂഹികശ്രദ്ധ നേടിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളുമായി ഷിജോ രാജൻ, എസ്.ബി. സൂരജ്, സാംരാജ് എന്നിവർ നയിക്കുന്ന കേരള മാരത്തണിനു കാസർഗോട്ട് ഉജ്വലതുടക്കം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടന്ന പരിപാടി കാസർഗോഡ് എഡിഎം എൻ. ദേവിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. സ്പെഷൽ ഒളിന്പിക്സ് ഭാരത്- കേരള ഏരിയ ഡയറക്ടർ ഫാ.റോയ് കണ്ണൻചിറ അധ്യക്ഷതവഹിച്ചു. കാസർഗോഡ് കോട്ടക്കണ്ണി സെന്റ് ജോസഫ് ഇടവക അസി.വികാരി ഫാ. ജിൻസ് കണ്ണങ്കുളം, എ.ടി. ജേക്കബ്, നളിനി എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ കാഞ്ഞങ്ങാട്, നീലേശ്വരം, കാലിക്കടവ് എന്നിവിടങ്ങളിലും മാരത്തണിനു സ്വീകരണം നൽകി.
കാസർഗോഡ് മുതൽ പാറശാല വരെ 1050 കിലോമീറ്റർ 15 ദിവസംകൊണ്ട് ഓടിത്തീർക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിനു മുന്നിലെത്തിക്കുക, രക്ഷിതാക്കളുടെ മരണം മൂലം അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണത്തിനു പുനർജനി കേന്ദ്രങ്ങൾ ആരംഭിക്കുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്കു സേവന-വേതന വ്യവസ്ഥ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാരത്തൺ. തിരുവനന്തപുരം അന്പൂരി ഒളിന്പ്യൻ അത് ലറ്റിക്സ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ഉദ്യമത്തിന് സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയുമുണ്ട്.
കേരള മാരത്തണിന് ഉജ്വല തുടക്കം
12:44 AM Nov 06, 2018 | Deepika.com