നാളികേരത്തിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന്
01:01 AM Nov 04, 2018 | Deepika.com
കോഴിക്കോട്: നാളികേരത്തിന് 45 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് താലൂക്ക് വികസന സമിതി. പാളയം ബസ് സ്റ്റാൻഡിലെ മതിലിന്റെ ഉയരം കുറയ്ക്കണമെന്നും അപകട ഭീഷണി ഉയർത്തുന്ന മതിൽ പൊളിച്ചു മാറ്റുന്നതിന് കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. കോഴിക്കോട് മുഹമ്മദലി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്രാവൽസുകൾ യാത്രക്കാരിൽ നിന്നും അമിതമായ ചാർജ്ജ് ഈടാക്കുന്നുമെന്നും ഇക്കാര്യത്തിൽ കോർപ്പറേഷൻ പോലീസ് വിഭാഗം ട്രാവൽസ് ഉടമകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും അരി ഉൾപ്പെടെയുളള സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെങ്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് കോന്പോ ഓഫർ നടപ്പിലാക്കണമെന്നും ആവശ്യമുയർന്നു. പൂളക്കോട് വില്ലേജിലെ ഭൂരേഖ കന്പ്യൂട്ടർവത്ക്കരണം അടിയന്തിരമായി പൂർത്തിയാക്കണമെന്നും ചാത്തമംഗലം പഞ്ചായത്തിലെ എകെജി കോളനിയിൽ വയോജന പാർക്ക് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, കെ.പി, കൃഷ്ണൻകുട്ടി, ടി.കെ. നാസർ, എൻ.സഖീഷ്ബാബു, പി. മുഹമ്മദ് പൂത്തൂർമഠം, മുഹമ്മദാലി ടി, ടി എ രമേശൻ, സി വീരാൻകൂട്ടി, ഇയ്യകുന്നത് നാരായണൻ എന്നിവർ പ്രസംഗിച്ചു.