നാദാപുരം: വളയം പഞ്ചായത്തിലെ കണ്ടിവാതുക്കൽ ആയോട് മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി മുന്നൂറോളം വാഴ കൃഷി നശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
കടുവാ താഴെ തോമസിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ നേന്ത്രവാഴ തൈകളാണ് നശിപ്പിച്ചത്. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകളിറങ്ങിയത്. മറ്റ് കർഷകരുടെ കമുക്്, കുരുമുളക് വള്ളികൾ എന്നിവയും നശിപ്പിച്ചു. വനമേഖലയിൽ നിന്ന് എണ്ണൂറോളം മീറ്റർ ദൂരെ താഴെയുള്ള ജനവാസ കേന്ദ്രത്തിലാണ് ആനകളിറങ്ങിയത്.ഇവിടെ മാത്രം എട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ആഴ്ച്ചകൾക്ക് മുന്പും ഇവിടെ കാട്ടാനകൂട്ടം വിളകൾ നശിപ്പിച്ചിരുന്നു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ താത്കാലിക അടിസ്ഥാനത്തിൽ പ്രദേശവാസികളെ വാച്ചർമാരായി നിയോഗിച്ചിരുന്നു. പടക്കം പൊട്ടിച്ചും മറ്റും അന്ന് കാട്ടിലേക്ക് തുരത്തി ഓടിച്ച ആനകൾ വീണ്ടും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പുലർച്ചെ ഒരു മണി വരെ വാച്ചർമാർ ഈ മേഖലയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
കണ്ണവം വനത്തോട് ചേർന്ന ഭാഗങ്ങളിൽ വൈദ്യുതി വേലികൾ സ്ഥാപിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായില്ല.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
12:12 AM Nov 03, 2018 | Deepika.com