കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന ഡിജിപിയുടെ ഉത്തരവില്‍ ആശങ്ക. പൊതുവഴി തടസപ്പെടുത്തികൊണ്ടുള്ള നാമജപയാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും കണ്ടാലറിയാവുന്നവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ അറസ്റ്റ് നടപടി വിവാദമായതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. ഇക്കഴിഞ്ഞ 27 നാണ് 'ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന്' വ്യക്തമാക്കി ഡിജിപി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതോടെ നാമജപയാത്രയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് നടപടികള്‍ പോലീസ് ഉപേക്ഷിച്ചു. അതേസമയം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടരന്വേഷണം വേണമോ വേണ്ടയോ എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കണ്ടാലറിയാവുന്നവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇവരെ കണ്ടെത്തേണ്ടതുണ്ടോയെന്നാണ് പോലീസനുള്ളിലെ ആശങ്കയ്ക്ക് കാരണം. പോലീസ് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും മറ്റുമാണ് രജിസ്റ്റര്‍ ചെയ്ത കേസിലുള്‍പ്പെട്ടവരെ കണ്ടെത്തുന്നത്. എന്നാല്‍ താത്കാലികമായി ഈ നടപടികളും നിര്‍ത്തിവച്ചിരിക്കുകയാണ്.
അറസ്റ്റ് വേണ്ടെന്ന നിര്‍ദേശത്തിനു പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ഡിജിപിയുടെ നിര്‍ദേശത്തിനായാണ് പോലീസുകാര്‍ കാത്തിരിക്കുന്നത്. ഇതുവരേയും കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.
നാമജപയാത്രയില്‍ പങ്കെടുത്ത് പൊതുവഴി തടസപ്പെടുത്തുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് ഐപിസി 283-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികള്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയവരുടെ തുടര്‍നടപടികള്‍ സംബന്ധിച്ചും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ നാമജപയാത്രയ്ക്കെതിരേയും അതിനു മുമ്പ് പ്രധാന നഗരങ്ങളില്‍ നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തിരുന്നത്. ശബരിമല കർമസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരപരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്ര നടത്തിയ സംഭവത്തില്‍ കോഴിക്കോട് സിറ്റിയില്‍ മാത്രം കണ്ടാലറിയാവുന്ന 2300 ലധികം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
അതേസമയം രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് നടപടികള്‍ ഒഴിവാക്കി കേസുമായി മുന്നോട്ടുപോവാമെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്. കോടതി വഴി നിയമനടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അതിനും കൃത്യമായ നിര്‍ദേശം ആവശ്യമായതിനാല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
നാമജപയാത്ര: അറസ്റ്റിന് വിലക്ക്, അനിശ്ചിതത്വം
01:40 AM Oct 31, 2018 | Deepika.com