കോഴിക്കോട്: വിരണ്ടോടി വന്ന പോത്തില്‍നിന്നും രക്ഷപെട്ടോടവേ തടിമില്ലിലെ ഈര്ച്ചവാളില് കുടുങ്ങി രണ്ടായി മുറിഞ്ഞ കൈപ്പത്തി വിജയകരമായി തുന്നിച്ചേര്‍ത്തു.നടമ്മല്‍പൊയില്‍ സ്വദേശി റൗഫിന്റെ ഇടത് കൈപ്പത്തിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുന്നിച്ചേര്‍ത്തത്.
കൈത്തണ്ടയില്‍ നിന്നും പൂര്‍ണമായും മുറിഞ്ഞ് മാറിയ കൈപ്പത്തി 12 മണിക്കൂര്‍ നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയകളിലൂടെയാണ് ചേര്‍ത്തുവച്ചത്.ഈ മാസം അഞ്ചിനാണ് 22 കാരനായ റൗഫിന്റെ ഇടത് കൈ തടിമില്ലിലെ ഈര്ച്ചവാളില് കുടുങ്ങി രണ്ടായി മുറിയുന്നത്. വീട്ടാവശ്യത്തിന് മരം വാങ്ങുന്നതിനായി മാനിപുരത്തെ മില്ലിലെത്തിയ റൗഫിന് നേരെ പോത്ത് വിരണ്ടോടി വരികയായിരുന്നു. രക്ഷപെടാനായി മില്ലിനുള്ളിലേക്ക് ഓടിക്കയറിയ റൗഫിന്റെ ഇടത് കൈ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മില്ലിലെ ഈര്ച്ചവാളില് കുടുങ്ങുകയായിരുന്നു. കൈപ്പത്തി പൂര്‍ണമായും അറ്റുപോയി. സംഭവം നടന്ന ഉടന്‍തന്നെ റൗഫിനെ ആസ്റ്റര്‍ മിംസിലെത്തിച്ചു. ഒപ്പം അറ്റുപോയ കൈപ്പത്തിയും സുരക്ഷിതമായി എത്തിച്ചു.
ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്, വാസ്കുലര്‍ ആൻഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം തലവന്‍ ഡോ. കെ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ശസ്ത്രക്രിയയ്ക്ക് തയ്യാറായി. ഏഴു മണിക്കൂറിലേറെ നീണ്ട ആദ്യഘട്ട ശസ്ത്രക്രിയയിലൂടെയാണ് റൗഫിന്റെ ഇടത് കൈത്തണ്ടയിലെ സൂക്ഷ്മമായ രക്തക്കുഴലുകളും എല്ലുകളും കൂട്ടിപ്പിടിപ്പിക്കാനായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടന്ന അഞ്ച് മണിക്കൂറിലേറെ നീണ്ട രണ്ടാംഘട്ട ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും പേശികളും പുനഃസ്ഥാപിക്കാനായി. നാലുദിവസത്തിനുശേഷം ആശുപത്രി വിട്ട റൗഫിന്റെ കൈ ഇപ്പോള്‍ 90 ശതമാനവും പ്രവര്‍ത്തനക്ഷമമാണ്. രണ്ടോ മൂന്നോ മാസത്തെ ഫിസിയോതെറാപ്പിയിലൂടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.
അപകടം നടന്ന ഉടനെതന്നെ അറ്റുപോയ കൈപ്പത്തി സുരക്ഷിതമായി പ്ലാസ്റ്റിക് കവറിലാക്കി ഐസ് ബാഗില്‍ വച്ച് ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ശ്രദ്ധയാണ് റൗഫിന്റെ കാര്യത്തില്‍ നിര്‍ണായകമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. കെ.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ കൃഷ്ണകുമാറിന് പുറമേ ഡോ. സജു നാരായണന് , ഡോ. അജിത്കുമാര്പതി, ഡോ.അമൃത മണ്ഡാല്‍ , ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. മൊയ്തു ഷമീര്‍ , ഡോ. പ്രദീപ്കുമാര്‍ അനസ്തറ്റിസ്റ്റുമാരായ ഡോ കിഷോര്‍ , ഡോ. ബിജുശേഖര്‍ എന്നിവരുള്പ്പെട്ടസംഘമാണ് ശസ്ത്രക്രിയനടത്തിയത്.
ഈര്ച്ചവാളിൽ കുടുങ്ങി അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തു
01:40 AM Oct 31, 2018 | Deepika.com