കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വിജ്ഞാന കൈരളി മാസിക ക്രൈസ്തവ വിശ്വാസത്തെയും പരിപാവനമായ കുമ്പസാരമെന്ന കൂദാശയെയും തുടര്‍ച്ചയായി നിന്ദിക്കുന്ന നിലപാടിനെതിരേ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് താമരശേരി രൂപത കമ്മിറ്റി പ്രതിഷേധിച്ചു.
ഭരണഘടന ഉറപ്പു നല്കുന്ന മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കൂദാശകള്‍ പോലെ പവിത്രമായ കര്‍മ്മങ്ങളെയും അവഹേളിക്കുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്തതാണ്. കുട്ടികളില്‍ ക്രൈസ്തവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് അബദ്ധധാരണകള്‍ അടിച്ചേല്‍പ്പിച്ച് അവരില്‍ ക്രൈസ്തവ വിരുദ്ധത വളര്‍ത്തുന്നതിനുള്ള ശ്രമം തികച്ചും അപലപനീയമാണ്. ഈ ഉദ്യമത്തിലൂടെ വിജ്ഞാനകൈരളിയും പത്രാധിപര്‍ പ്രഫ. വി.കാര്ത്തികേയന് നായരും നടത്തുന്ന ഹീനമായ ഉദ്യമങ്ങള്‍ സാംസ്കാരിക കേരളം തിരിച്ചറിഞ്ഞു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് യോഗം വിലയിരുത്തി.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തുന്ന നൂതന പരിഷ്കാരങ്ങളിൽ ഇത്തരം രാഷ്ട്രീയവും വർഗീയവുമായ നിലപാടുകള്‍ വ്യക്തമാണ്. ഇത്തരം നടപടികളില്‍ നിന്ന് അധികാരികള്‍ പിന്മാറേണ്ടതാണ് എന്ന് യോഗം മുന്നറിയിപ്പ് നല്കി.
ദീപിക കോഴിക്കോട് റസിഡന്റ് മാനേജര്‍ ഫാ. സായി പാറന്‍കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി താമരശേരി രൂപത ഡയറക്ടര്‍ ഫാ. അരുൺ വടക്കേൽ അധ്യക്ഷത വഹിച്ചു.
താമരശേരി രൂപത പ്രസിഡന്റ് ജോര്‍ജ് വട്ടുകളം, ജനറൽ സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളില്‍ , വൈസ് പ്രസിഡന്റുമാരായ ജോയി മോളത്ത്, സെബാസ്റ്റ്യന്‍ ളാമണ്ണില്‍, മാത്യു സെബാസ്റ്റ്യൻ, ട്രഷറര്‍ ബേബി ഇയ്യാലിൽ, ജോഷി കൂനൂര്‍, ബിജു കണ്ണന്തറ, വി.ജെ. ലൂക്കോസ്, ജോര്‍ജ് കുബ്ളാനിക്കല് , സജി പെണ്ണാപറമ്പില്‍, സബീഷ് തോമസ്, ഇമില്‍ മാത്യു, ജിം മാത്യു, മാത്യു വലിയതാഴത്ത്, ബോബി ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മതനിന്ദയ്ക്കെതിരെ പ്രതിഷേധിച്ചു
01:40 AM Oct 31, 2018 | Deepika.com