കോഴിക്കോട്: നഗരത്തിലെ ആറ് റോഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ വിവാദ കമ്പനിക്കുതന്നെ നല്കാന് തീരുമാനം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗത്തിലാണ് തീരുമാനം.
തീരുമാനത്തിനെതിരേ പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. മാവൂര്‍റോഡ്, രാജാജിറോഡ്, റാംമോഹന് റോഡ്, ഗാന്ധിറോഡ് ജംഗ്ഷനില്‍ വെള്ളയില്‍ മുതല്‍ ഭട്ട് റോഡ് വരെ, എരഞ്ഞിപ്പാലം അരയിടത്ത് പാലം ബൈപാസ്, കോതിപ്പാലം അപ്രോച്ച് റോഡ് എന്നിവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പകരം പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം കമ്പനിക്ക് നല്‍കാനാണ് തീരുമാനം. പരസ്യബോര്‍ഡുകളുടെ വലിപ്പം കരാര്‍ നല്‍കിയതില്‍ നിന്ന് കൂട്ടി നല്‍കിയതടക്കമുള്ള പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മേയറുടെ ബന്ധുക്കളുടെ കമ്പനിക്ക് അതേ കരാര്‍ തന്നെ നല്‍കരുതെന്നായിരുന്നു ലീഗിലെ കെ.ടി.ബീരാന് കോയ, കോണ്‍ഗ്രസിലെ പി. എം. നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യം. എന്നാല്‍ ഇത്തരം തെറ്റുകള്‍ തിരുത്തി കരാര്‍ തുടരാമെന്നാണ്കൗണ്സില് തീരുമാനിച്ചത്. ഒടുവില്‍ പ്രതിപക്ഷ എതിര്‍പ്പ് വോട്ടിനിട്ട് തള്ളുകയായിരുന്നു.
2016 ല്‍ നഗരസഭ കരാര്‍ നല്കാന് തീരുമാനിക്കുകയും അഴിമതിയാരോപണത്തെ തുടര്‍ന്ന മാറ്റിവയ്ക്കുകയും ചെയ്ത കമ്പനിക്ക് തന്നെയാണ് ഇത്തവണയും കരാര്‍ നല്കാന് തീരുമാനിച്ചത്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനസര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസ്താവനക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കൗണ്‍സില്‍ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരസ്യനിരോധന മേഖലയായ മാനാഞ്ചിറയില്‍ കൊടിനാട്ടിയും പന്തല്കെട്ടിയുമുള്ള പ്രചാരണങ്ങള്‍ ശക്തമായി നിയന്ത്രിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിയമം കര്‍ശനമാക്കുമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം ഇക്കാര്യത്തില്‍ ഉണ്ടെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. എരഞ്ഞിപ്പാലത്ത് കനോലികനാലിനു കുറുകെയുള്ള പാലം അപകടാവസ്ഥയിലാണെന്നും പുതുക്കിപണിയണമെന്നും കെ.സി ശോഭിത ശ്രദ്ധക്ഷണിച്ചു. കനോലികനാല്‍ പദ്ധതിയില്‍ ഇക്കാര്യം പരിഗണിക്കുമെന്നും മേയര്‍ അറിയിച്ചു.
തെരുവ് വിളക്ക് അറ്റക്കുറ്റപ്പണിക്കായി കമ്പനിയെ കണ്ടെത്താന്‍ എന്‍ഐടിയെ ചുമതലപ്പെടുത്തിയതും ബഹളത്തിന് കാരണമായി. എട്ട് കമ്പനികളാണ് സാങ്കേതിക ടെൻഡറിനായി മുന്നോട്ടു വന്നിട്ടുണ്ടായിരുന്നത്. ആവശ്യമായ എല്ലാ രേഖകളും കമ്പനികള്‍ ഹാജരാക്കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് ധാരണയായിട്ടുള്ളതെന്നും മേയര്‍ പറഞ്ഞു.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍; കരാര്‍ വിവാദ കമ്പനിക്കുതന്നെ
01:36 AM Oct 31, 2018 | Deepika.com