മുക്കം: കാൻസർ രോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടത്തി ചികിത്സിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതി നും പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കുന്നതിനും സമഗ്രപദ്ധതിയുമായി മുക്കം നഗരസഭ. അതിജീവന എന്ന പേരിലാരംഭിച്ച സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി മുക്കം നഗരസഭയിലുട നീളം വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം ആറ് ഡിവിഷനുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഈ വർഷം മുഴുവൻ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്.
ബോധവത്കരണത്തിലൂടെയും വ്യക്തി സർവേയിലൂടെയും രോഗലക്ഷണം കണ്ടെത്തുകയും അവർക്ക് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാന്പും വിദഗ്ധ പരിശോധനയും നടത്തി ആവശ്യമുള്ളവർക്ക് മെഗാ മെഡിക്കൽ ക്യാന്പിലൂടെ രോഗനിർണയം നടത്തി തുടർചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ അംഗീകൃത പരിശീലന ഏജൻസിയായ എക്സാത്ത് ആണ് അതിജീവനം പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പരിശീലനം ലഭിച്ച വളണ്ടിയർമാർക്കുള്ള സർവേ ഫോറവും ഐഡി കാർഡും ചെയർമാൻ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ അധ്യക്ഷനായി. കൗൺസിലർ മുക്കം വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ലീല, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി സിബി, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, പരിശീലകരായ അനിൽകുമാർ, വിനീത, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിയുമായി മുക്കം നഗരസഭ
12:53 AM Oct 08, 2018 | Deepika.com