മുക്കം: വ്യാപകമായുണ്ടായ ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിൽ മലയോര മേഖലയിലെ ക്വാറി, ക്രഷർയൂണിറ്റുകളിൽ കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സബ് കളക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉരുൾപൊട്ടൽ ഏറ്റവുമധികം ദുരിതം വിതച്ച കാരശേരി, കൂടരഞ്ഞി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് സംഘം എത്തിയത്. കൂടരഞ്ഞി പഞ്ചായത്തിൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട മലനിരകളിൽ വ്യാപകമായി നടക്കുന്ന അനധികൃത ഖനനം സംബന്ധിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതേ തുടർന്നാണ് സബ് കളക്ടർ, സിഡബ്ല്യുആർഡിഎം പ്രതിനിധി, സോയിൽ കൺസർവേറ്റർ, ഹൈഡ്രോ ജിയോളജിസ്റ്റ്, ജിയോളജിസ്റ്റ് എന്നിവരുടെ സംഘത്തെ കളക്ടർ പരിശോധനയ്ക്കായി നിയമിച്ചത്. ഇന്നലെ രാവിലെ 10ന് എത്തിയ സംഘം ഒട്ടുമിക്ക ക്വാറികളിലും പരിശോധന നടത്തി ഉച്ചയോടെയാണ് തിരിച്ചു പോയത്. അതേ സമയം പരാതി പറയാനെത്തിയ നാട്ടുകാരെ കാരശേരി പാറത്തോട് മേഖലയിൽ ക്വാറിയിലെ ജീവനക്കാർ മർദിച്ചതായും പരാതിയുണ്ട്.
നാട്ടുകാർ സബ് കളക്ടർക്ക് മുന്നിൽ പരാതിയുമായെത്തിയ സമയം മുതൽ ക്വാറിയിലെ തൊഴിലാളികളും മറ്റും ശല്യം ചെയ്യുകയായിരുന്നു. രാവിലെ ആറ് മുതൽ മുതൽ വൈകിട്ട് ആറ് വരെ വരെയാണ് ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തന സമയം.എന്നാൽ രാത്രി വൈകിയും അതിരാവിലെയും ക്വാറിയിലേക്ക് ടിപ്പർ ലോറികളും മറ്റും വരുന്നതിനാൽ ഉറങ്ങാനോ കുട്ടികൾക്ക് പഠിക്കാനോ പറ്റാത്ത അവസ്ഥയാണന്ന് നാട്ടുകാർ പറയുന്നു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പ്രഹസനമായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു.
ക്വാറി, ക്രഷർ യൂണിറ്റുകളിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന; പരാതി പറയാനെത്തിയ നാട്ടുകാർക്ക് ക്വാറി മാഫിയയുടെ മർദനം
12:01 AM Sep 23, 2018 | Deepika.com