തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിനു പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിലും ഇടതുമുന്നണിയിലും നിന്നുമാകും. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലുൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നതു പോലെ ചില വ്യക്തികളും മാധ്യമങ്ങളുമല്ല.
മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അഖിൽ സജീവ് സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു. ഇയാൾ നേരത്തേയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ സിപിഎം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അഖിൽ സജീവിന്റെ സംരക്ഷകർ ആരൊക്കെയാണ് എന്നതു കൂടി അന്വേഷിക്കണം.
യാഥാർഥ്യങ്ങളൊക്കെ മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്കു മുന്നിൽ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ്
01:47 AM Oct 09, 2023 | Deepika.com