ന്യൂഡൽഹി: ഇസ്രയേൽ -ഹമാസ് യുദ്ധം തുടരുന്നതിനാൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സർവീസുകളാണ് നിർത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്.
ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയാറെടുക്കാൻ വ്യോമ - നാവിക സേനകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്നലെത്തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നന്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
വിദ്യാർഥികളെയും തീർഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെയെത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി ഇക്കാര്യം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു.
ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ
01:43 AM Oct 09, 2023 | Deepika.com