തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പേരിൽ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു ലക്ഷം ഡോളർ നൽകി ഒപ്പം ഇരിക്കാൻ വരുന്നവരുടെ പരിപാടിക്ക് മുഖ്യമന്ത്രി പോകരുതെന്നാണ് പ്രതിപക്ഷം അഭ്യർഥിക്കുന്നത്. പണമുള്ളവനെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിനും കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേർന്നതല്ല. എന്നുമുതലാണ് പണമില്ലാത്തവൻ പുറത്തു നിൽക്കണമെന്നത് കേരളത്തിന്റെ രീതിയായതെന്നു സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അമേരിക്കയിലെ പൊതുപരിപാടിക്ക് വിവിധ നിരക്കിൽ ടിക്കറ്റ് വിൽപ്പന നടത്തുന്നതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സതീശൻ.
ട്രെയിനിൽ തീയിടുന്ന സംഭവം തുടർച്ചായി സംസ്ഥാനത്തുണ്ടാകുന്നത് ജനങ്ങൾക്കിടയിൽ അരക്ഷിതത്വമുണ്ടാക്കുന്നതാണ്. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഗൗരവമായി ഇടപെടണം. ആദ്യ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥയുണ്ടായി.
അന്ന് ട്രെയിനിൽ തീയിട്ടയാൾ അതേ ട്രെയിനിൽത്തന്നെ രക്ഷപ്പെട്ടു. പരിക്കേറ്റ പ്രതി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ കയറിപ്പോയിട്ടും പോലീസ് അറിഞ്ഞില്ല. കേന്ദ്ര ഏജൻസികൾ പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. കേരള പോലീസ് ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മെഡിക്കൽ സർവീസസ് കേർപറേഷനിലുണ്ടായ തീപിടിത്തത്തിൽ രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നു സതീശൻ ചോദിച്ചു. ആരോഗ്യവകുപ്പിൽ നടക്കുന്ന ക്രമക്കേടുകളെ മൂടി വയ്ക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര :അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കണം: വി.ഡി. സതീശൻ
01:07 AM Jun 02, 2023 | Deepika.com