തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം, കേന്ദ്ര ധനമന്ത്രാലയത്തിനു കത്തു നൽകി.
വായ്പാ പരിധി പുനഃസ്ഥാപിച്ചു തന്നില്ലെങ്കിൽ സംസ്ഥാനത്തിനു പ്രതിവർഷം 12,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതു മറികടക്കാനുള്ള വഴികളും കേരളം തേടുന്നു.
സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുണ്ടായ കാരണത്തിനൊപ്പം കേരളത്തിന് അർഹമായി ലഭിക്കേണ്ടുന്ന തുകയുമായി ബന്ധപ്പെട്ട കണക്കുകളും കേരളം ചോദിച്ചിട്ടുണ്ട്. ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് കേന്ദ്ര ധനമന്ത്രാലയത്തോടു വിശദാംശങ്ങൾ തേടി ഔദ്യോഗികമായി കത്തു നൽകിയത്.
കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചത് ഈ സാന്പത്തിക വർഷം 32,442 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച കത്തിൽ 15,390 കോടി രൂപ മാത്രമേ കടമെടുക്കാൻ കഴിയുകയുള്ളുവെന്നാണ് അറിയിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയും ധനകമ്മിഷൻ ഗ്രാന്റും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്നു കേന്ദ്രത്തിനെതിരേ സമ്മർദശക്തിയാകാൻ കഴിയുമോ എന്ന കാര്യവും കേരളം ചർച്ച ചെയ്യുന്നുണ്ട്.
വായ്പാ പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട മറുപടി ലഭിക്കുന്ന മുറയ്ക്കു കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമോ എന്ന കാര്യവും നിയമവിദഗ്ധരുമായി ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച കണക്ക് ആധികാരികമാണോയെന്നു പരിശോധിക്കാൻ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം നൽകിയിരുന്നു.
കടമെടുപ്പു പരിധി വെട്ടിക്കുറച്ചു; കേരളം കേന്ദ്രത്തിനു കത്തു നൽകി
12:47 AM Jun 01, 2023 | Deepika.com