ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കോടുകുളഞ്ഞി ജംഗ്ഷനു സമീപം റിംഗ് ഇടിഞ്ഞതിനെത്തുടർന്നു കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു. 11 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുറത്തെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചുവീട്ടിൽ യോഹന്നാൻ (72) ആണ് കിണറിനുളളിൽ അപകടത്തിൽപ്പെട്ടു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയാണു അപകടം. സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ഇടിഞ്ഞുവീണ റിംഗുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
വീണ്ടും ഇടിയാൻ സാധ്യതയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവദുഷ്കരമായിരുന്നു. മഴ പെയ്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. രാത്രി എട്ടരയ്ക്കു ശേഷമാണ് പുറത്തെത്തിക്കാൻ സാധിച്ചത്. ആൾത്താമസം ഇല്ലാതിരുന്ന വീട്ടിലെ കിണറ്റിലാണ് യോഹന്നാൻ വൃത്തിയാക്കാൻ ഇറങ്ങിയത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ സിമിന്റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ടു വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കുവീണ രണ്ടു റിംഗുകൾക്കടിയിൽ യോഹന്നാന്റെ കാലുകൾ കുടുങ്ങുകയായിരുന്നു.
സമീപവാസികൾ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്നു സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ജെസിബി ഉപയോഗിച്ചു റിംഗുകൾ ഉയർത്തി ആളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കിണറിന്റെ വശങ്ങളിലെ മണ്ണ് വീണ്ടും ഇടിഞ്ഞു താഴേക്കു വീഴാൻ തുടങ്ങിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. മണിക്കൂറുകളെടുത്തു കിണറിനു ചുറ്റും ജെസിബി ഉപയോഗിച്ചു കുഴിയെടുത്ത് റിംഗ് നീക്കിയാണ് യോഹന്നാനെ പുറത്തെടുത്തത്.
ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട് എന്നിവടങ്ങളിൽനിന്നുള്ള നാലു യൂണിറ്റ് ഫയർഫോഴ്സ് ടീം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. മന്ത്രി സജി ചെറിയാനും വെണ്മണി, ചെങ്ങന്നൂർ സ്റ്റേഷനുകളിൽനിന്നുളള പോലീസും സ്ഥലത്തെത്തിയിരുന്നു.
റിംഗ് ഇടിഞ്ഞു കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
01:29 AM May 31, 2023 | Deepika.com