തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിന്റെ കാരണം തേടി കേരളം. കിഫ്ബി വായ്പ അടക്കം ഒട്ടേറെ ഉൗഹാപോഹങ്ങൾ പ്രചരിക്കുന്പോഴും കേരളത്തിന്റെ വായ്പാ പരിധി എന്തിനാണ് വെട്ടിക്കുറച്ചതെന്ന ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിലായി 20,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന നിർദേശം മാത്രമാണ് കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ മറുപടി തേടി ധന അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര ധനമന്ത്രാലയത്തിനു കത്തു നൽകിയത്.
വായ്പ വെട്ടിക്കുറയ്ക്കാനുള്ള കാരണങ്ങൾ വ്യക്തമായ ശേഷമാകും കേരളം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുകയെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ധനമന്ത്രിയേയും നേരിൽ കണ്ടു നിവേദനം നൽകുന്നതും പരിഗണനയിലുണ്ട്.
ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അടിയന്തരമായി കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്നതും ആലോചിക്കുന്നുണ്ട്.
കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാനുള്ള കാരണങ്ങൾ അടങ്ങിയ കേന്ദ്രത്തിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമേ രാഷ്ട്രീയ സമ്മർദം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയുള്ളു.
കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് എന്തിനെന്നു കേന്ദ്രത്തോടു കേരളം
03:00 AM May 28, 2023 | Deepika.com