ഹോട്ടലിൽ രണ്ടു മുറികൾ ബുക്ക് ചെയ്തത് സിദ്ദിഖാണ്. എന്തിനാണ് ഇദ്ദേഹം രണ്ടു മുറികൾ ബുക്ക് ചെയ്തതെന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നത്. മുറിയെടുത്ത സിദ്ദിഖ് മുറി വിട്ട് പുറത്തു പോയില്ല. ഷിബിലയും ഫർഹാനയും പലതവണ പുറത്തുപോയിരുന്നു.
ഫർഹാനയും ഷിബിലിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമായിട്ടില്ല. ഷിബിലിക്കെതിരേ നേരത്തേ ഫർഹാന നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായപ്പോൾ ഫർഹാനയുടെ പക്കൽനിന്ന് പാസ്പോർട്ട്, 16,000 രൂപ, മൊബൈൽ ഫോണ്‍, പൂട്ടിയ സ്യൂട്ട് കേസ് എന്നിവ അന്വേഷണസംഘം കണ്ടെത്തിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിദ്ദിഖിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഫർഹാനയുടെ കുടുംബത്തിലേക്കും നീളുന്നുണ്ട്.
ഈ മാസം 22 നാണ് തിരൂർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്നു കാണിച്ച് മകൻ ഹഹദ് പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പോലീസ് ആദ്യം എത്തിയത് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്.അവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. സിദ്ദിഖിന്റെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കിയാണ് ട്രോളി ബാഗിലാക്കിയത്. കാലുകൾ മുറിക്കാതെയും ബാഗിൽ കയറ്റി. മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാർ തൃശൂർ ചെറുതുരുത്തിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം ഫോറൻസിക് സയൻസ് ലബോറട്ടറി ഓഫീസിലേക്കു മാറ്റി. ഒളവണ്ണയിൽ സിദ്ദിഖിന്റെ ഹോട്ടലിൽ രണ്ടാഴ്ചയായി ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
കൊലപാതകം നടന്നത് ഈ മാസം 18നും 19നും ഇടയിലാണെന്നും മൂന്നുപേർക്കും കൃത്യത്തിൽ പങ്കുണ്ടെന്നും മലപ്പുറം എസ്.പി എസ്. സുജിത്ദാസ് വ്യക്തമാക്കി. കോഴിക്കോട് ഒളവണ്ണയിൽ ചിക്ക് ബാക്ക് എന്നപേരിലുള്ള ഹോട്ടലാണ് സിദ്ദിഖ് നടത്തിയിരുന്നത്.കൊലപാതകത്തിനുശേഷം സിദ്ദിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് അങ്ങാടിപ്പുറം പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നാണ് പണം പ്രതികൾ പിൻവലിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
കൃത്യമായ ആസൂത്രണം, ഞെട്ടിപ്പിക്കുന്ന കൊലപാതകം
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ കുന്നത്തുപാലത്ത് ഹോട്ടല്‍ നടത്തിവരികയായിരുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സ്വദേശി സിദ്ദിഖ് (58)നെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്നു പോലീസ്. പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണു കൊലപാതകം നടത്തിയതെന്നു പോലീസ് അറിയിച്ചു.
കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ഡികാസ ടൂറിസ്റ്റ് ഹോമില്‍ 18നു മുറിയെടുത്ത പ്രതികള്‍ സിദ്ദിഖിനെ മദ്യം നല്‍കിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ട്രോളി ബാഗില്‍ നിറച്ച് കാലുകള്‍ മാത്രം മുറിക്കാതെ മടക്കി മറ്റൊരു ബാഗില്‍ കയറ്റിയെന്നും പോലീസ് വിശദീകരിച്ചു. ഇന്നലെ രാവിലെ ഇവിടെ എത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
തന്റെ സ്വന്തം ഹോട്ടലിലെ ജീവനക്കാരായ ഷിബില്‍ (22) സുഹൃത്ത് ഫര്‍ഹാന, എന്നിവരാണ് സിദ്ദിഖിനെ മൃഗീയമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്നത്. സിദ്ദിഖിനെ ട്രാപ്പില്‍ പെടുത്തി ഹോട്ടലിലേക്ക് എത്തിക്കുകയായിരുന്നു. സിദ്ദിഖിനെ ഇവിടേക്കെത്തിച്ചത് ഫര്ഹാനയാണെന്നാണു പോലീസ് പറയുന്നത്.
കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് തന്റെ സുഹൃത്തായ ആഷിഖിനെയും ഫര്‍ഹാന ഒപ്പം കൂട്ടിയത്. ആഷിക്കിന്റെ സാന്നിധ്യത്തിലാണു കൊലപാതകം നടന്നതെന്നാണു വിവരം. ഫര്‍ഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തില്‍ പങ്കാളിയായത്.
സിദ്ദിഖ് ഹോട്ടലില്‍ മുറിയെടുത്തതിലും ദുരൂഹതയുണ്ടെന്നു പോലീസ് പറയുന്നു. സംഭവം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ടു മുറികളാണു സിദ്ദിഖിന്റെ പേരില്‍ എടുത്തിരുന്നത്. ഇതില്‍ ‘ജി 4’ മുറിയില്‍വച്ചാണു കൊലപാതകം നടത്തിയത്.
തിരൂരില്‍നിന്നുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും ഇവിടെയെത്തി പരിശോധന നടത്തി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഈ മാസം 18-നാണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. പിന്നീട് 19ാം തീയതി ഉച്ചയ്ക്ക് 3.09-നും 3.19-നും ഇടയ്ക്കാണ് രണ്ടു ട്രോളി ബാഗുകളിലാക്കിയ മൃതദേഹഭാഗങ്ങളുമായി പ്രതികള്‍ പുറത്തേക്കു പോയത്. 18-നും 19-നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സിദ്ദിഖിന്റെ ഹോട്ടലില്‍ ഷിബിലി കുറഞ്ഞ കാലം മാത്രമാണ് ജോലി ചെയ്തതെന്നാണു പോലീസ് പറയുന്നത്. അയാളുടെ പെരുമാറ്റത്തിലും രീതികളിലും ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് പറഞ്ഞുവിടുകയായിരുന്നുവെന്നാണു പോലീസിനു ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ലഭിച്ച മൊഴി.
ഷിബിലും ആഷിക്കും ഒട്ടേറെ കേസുകളിലെ പ്രതികൾ
പാലക്കാട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ വല്ലപ്പുഴ സ്വദേശികൾ പിടിയിലായ വാർത്ത ഞെട്ടലോടെയാണു നാട്ടുകാർ ശ്രവിച്ചത്. വല്ലപ്പുഴ സ്വദേശികളായ ഇരുപത്തിരണ്ടുകാരൻ ഷിബിലും ഇരുപത്തിമൂന്നുകാരൻ ആഷിഖുമാണ് പിടിയിലായത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്.
ഇവർക്കൊപ്പുമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ഫർഹാനയുടെ പരാതിയിൽ ഷിബിലിനെതിരെ ചെർപ്പുളശേരി പോലീസ് 2021ൽ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണുകേസ്. ആഷിഖ് പട്ടാന്പി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. തൃത്താലയിലും ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്.
ഷിബിൽ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് സ്വദേശിയാണ്. ആഷിഖ് വല്ലപ്പുഴയിലെ മേച്ചരിയിലാണു താമസം. തോന്നിയപോലെ ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ല എന്നാണു സഹോദരൻ വ്യക്തമാക്കിയത്. ഷിബിലി, ഫർസാന എന്നീ സുഹൃത്തുകൾ ഉള്ളതായി അറിയില്ലെന്നും വീട്ടുകാർ പറഞ്ഞു.
മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: സിദ്ദിഖിന്റെ മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്നു പ്രാഥമിക പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. വാരിയെല്ലുകൾക്കു പൊട്ടലുണ്ടായി. തലയിൽ അടിയേറ്റ പാടുകളുണ്ട്. കാലുകൾ ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റി.