കൊണ്ടോട്ടി: ഇടത്സാംസ്കാരിക പ്രവർത്തകനെ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി മുൻ സെക്രട്ടറികൂടിയായ റസാഖ് പയന്പ്രോട്ടി (57)നെയാണു പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ പിറന്നാൾ ദിവസമായ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സമീപത്തെ കുടുംബശ്രീ സ്റ്റാളിനുമിടയിലെ ഭാഗത്താണു റസാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരേ നൽകിയ പരാതികളും രേഖകളുമെല്ലാം അടങ്ങിയ ബാഗ് കഴുത്തിൽ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. റസാഖിന്റെ സഹോദരൻ പയന്പ്രോട്ട് അബ്ദുൾ ബഷീർ ശ്വാസകോശ രോഗം ബാധിച്ച് കഴിഞ്ഞ മാർച്ചിൽ മരിച്ചിരുന്നു. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുകയും പൊടിയും ശ്വസിച്ചുള്ള ആരോഗ്യപ്രശ്നങ്ങളാണു സഹോദരന്റെ മരണകാരണമെന്നും അതിനാൽ വീടിനടുത്തുള്ള പ്ലാന്റ് നിർത്തിവയ്പിക്കണമെന്നുംആവശ്യപ്പെട്ട് സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ റസാഖ് നിരവധി പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മറ്റു വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു.എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽനിന്നുള്ള തിക്താനുഭവങ്ങൾ വിവരിച്ച് മരിക്കുന്നതിനുമണിക്കൂറുകൾക്ക് മുന്പ് റസാഖ് ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നു ആരോപിച്ച് നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്പിൽ പ്രതിഷേധിച്ചു.
റസാഖും ഭാര്യയും മരണശേഷം തങ്ങളുടെ വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് വർഷങ്ങൾക്കുമുന്പ് തന്നെ എഴുതി നൽകിയിരുന്നു. ഇവർക്കു മക്കളില്ല.
തിരക്കഥാകൃത്ത് പരേതനായ ടി.എ. റസാഖിന്റെ ഭാര്യസഹോദരനാണ്. കൊട്ടപ്പുറം പരേതനായ പയന്പ്രോട്ട് മുഹമ്മദലി- ഉമ്മീരക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: സി.കെ. ഷീജ. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു.
സാംസ്കാരിക പ്രവർത്തകൻ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ
01:05 AM May 27, 2023 | Deepika.com