കോഴിക്കോട്: കോഴിക്കോട് കല്ലായ് റോഡ് -ആനിഹാള്‍ റോഡ് ജംഗ്ഷനിലെ ജയലക്ഷ്മി സില്‍ക്സിൽ തീപിടിത്തം. ഇന്നലെ രാവിലെ ആറോടെയുണ്ടായ വന്‍ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
മുകള്‍ നിലയിലെ സാധനങ്ങള്‍ കത്തിനശിച്ചതു കൂടാതെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ജയലക്ഷ്മി ഉടമസ്ഥതയിലുള്ള രണ്ട് കാറുകളില്‍ ഒന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും അഗ്നിക്കിരയായി. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് വീണാണ് കാറുകള്‍ കത്തിയമര്‍ന്നത്.
തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ മലപ്പുറം താനൂരില്‍ നിന്നും എത്തിയ ഫയര്മാന് രതീഷിനു പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങില്‍ നിന്നും 12 യൂണിറ്റ് ഫയര്‍ഫോഴ്സും താനൂര്‍,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി മൂന്നും യൂണിറ്റുകള്‍ എത്തി മൂന്നുമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.
കെട്ടിടത്തില്‍നിന്നു പുറത്തേക്ക് തീ ആളിപ്പടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിനു ആദ്യഘട്ടത്തില്‍ അകത്തേക്കു കടക്കാനായില്ല.പുറത്തു നിന്നു വെള്ളം ചീറ്റി തീ കൂടുതലായി പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അഗ്നിശമനസേന ചെയ്തത്.ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ അകത്തായിരുന്നതിനാല്‍ ഇതുപയോഗിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
തുടര്‍ന്ന് മുകളിലേക്കുള്ള ചില്ലുകള്‍ പൊളിച്ചാണ് വെള്ളം അകത്തേക്ക് ചീറ്റിച്ചത്. മുകള്‍ നിലയില്‍ വസ്ത്രശേഖരങ്ങള്‍, ബോര്‍ഡുകള്‍ , മേശ എന്നിവ കത്തിനശിച്ചു. മുകളിലെ നിലയിലെ വസ്ത്രങ്ങള്‍ പൂര്ണമായുംകത്തിനശിച്ചനിലയിലായിരുന്നു.
രണ്ടാം നിലയിലെ സര്‍വര്‍ റൂമിലെ കണ്ട്രോള് പാനലില്‍ നിന്നുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി അറിയിച്ചു. നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോടികളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം
01:04 AM Apr 02, 2023 | Deepika.com