കുമരകം (കോട്ടയം): ആഗോള സാമ്പത്തിക വിതരണത്തില്‍ ജി 7 രാജ്യങ്ങളുടെ നിലപാടുകള്‍ക്ക് വിരുദ്ധ ആശയങ്ങളുമായി ജി 20 ഷെര്പ്പസമ്മേളനത്തില് ചര്‍ച്ച. വായ്പ തുകകളുടെ പങ്കുവെക്കലിലടക്കം സമത്വപൂര്‍ണമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്നലെ നടന്ന ജി 20 ഷെര്‍പ്പ സമ്മേളനത്തില്‍ ചര്‍ച്ച പുരോഗമിച്ചെങ്കിലും യോഗത്തില്‍ പങ്കെടുത്ത ജി 7 രാജ്യങ്ങള്‍ വിയോജിച്ചു.
ആഗോള സാമ്പത്തികനില സംബന്ധിച്ചായിരുന്നു ജി 20 ഷെര്‍പ്പ യോഗത്തിന്റെ രണ്ടാംദിനം ചര്‍ച്ച ചെയ്തത്. തിരിച്ചടവ് മാനദണ്ഡമാക്കിയുള്ള വായ്പ തുകകളുടെ വിതരണരീതി അവസാനിപ്പിച്ച് എല്ലാ രാജ്യങ്ങള്‍ക്കും ഒരേനിലയില്‍ തുക അനുവദിക്കണം.
പണപ്പെരുക്കം അടക്കമുള്ള ആഗോളസാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്ന രീതി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യങ്ങളുയര്‍ന്നു.
കോവിഡും പണപ്പെരുപ്പവും മുന്‍വര്‍ഷങ്ങളില്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ തുടച്ചുമാറ്റി. പരിസ്ഥിതി സൗഹൗര്‍ദ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കുറഞ്ഞ പലിശയില്‍ കൂടുതല്‍ തുക ലഭ്യമാക്കണമെന്നു ആവശ്യമുയര്‍ന്നു. ഇതുമായി വിയോജിക്കുന്ന നിലപാടായിരുന്നു ജി 7 രാജ്യങ്ങള്‍ യോഗത്തില്‍ സ്വീകരിച്ചത്. ആഗോളതലത്തിലെ പണപ്പെരുപ്പം തടയാന്‍ അംഗരാജ്യങ്ങളുടെ കൂട്ടായശ്രമങ്ങള്‍ വേണമെന്നും യോഗത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നു.
ആഗോള തലത്തിലെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായി യുക്രെയ്ന് യുദ്ധത്തെ ജി 7 രാജ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി. 2021ന്റെ മധ്യത്തിലാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്. 2021ന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ നിലവാരത്തിലാണ് ഇപ്പോള്‍ പലിശയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്, ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗം വന്‍ വിജയമായതായി പറഞ്ഞു. ഇന്ത്യ എല്ലാ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി എല്ലാ രാജ്യങ്ങളും പിന്തുണ അറിയിച്ചു.
ഇന്ത്യയുടെ മുന്നോട്ടുവച്ച ആശയകളില് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ദുരന്താഘാതങ്ങള്‍ കുറക്കാനായി സങ്കേതിക വിദ്യകളുടെ കൈമാറ്റം, സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്ക് ആഗോള തലത്തിലുള്ള വളര്‍ച്ച സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. ജി 7 രാജ്യങ്ങള്‍ ഇതിനോട് അനുകൂലമായിട്ടല്ല പ്രതികരിച്ചത്. മൂന്നു ദിവസമായി നടന്ന പ്ലീനറി സമ്മേളനത്തിന് ഇന്നലെ സമാപനമായി.
വായ്പാ തുകയുടെ പങ്കുവയ്ക്കലിൽ സമത്വം: ജി 20 ഷെർപ യോഗം
12:58 AM Apr 02, 2023 | Deepika.com