തിരുവനന്തപുരം: സാന്പത്തിക വർഷം ഇന്ന് അവസാനിക്കാനിരിക്കേ വാർഷിക പദ്ധതി നടത്തിപ്പിൽ സംസ്ഥാനം ഏറെ പിന്നോട്ടു പോയി. വാർഷിക പദ്ധതിയുടെ 73.23 ശതമാനം മാത്രമാണ് ഇന്നലെ വരെ ചെലവഴിച്ചത്. ബില്ലുകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ച സാഹചര്യത്തിൽ ഇനി കാര്യമായ മാറ്റം വരാൻ സാധ്യതയുമില്ല.
നടപ്പു വർഷം 39,640.19 കോടി രൂപയുടേതായിരുന്നു വാർഷിക പദ്ധതി. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഒഴിച്ചുള്ള സംസ്ഥാന പദ്ധതി 22,322 കോടിയുടേതാണ്. ഇതിൽ 68.75 ശതമാനം മാത്രമാണു ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ 8,048 കോടിയിൽ 87.95 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതമായ 9,270.19 കോടിയുടെ 71.23 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്.
പത്തു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കുന്നതിനു ധനവകുപ്പ് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ധനവകുപ്പിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത്തരം ബില്ലുകൾ പാസാക്കാൻ സാധിക്കുമായിരുന്നുള്ളൂ. 29നു ശേഷം ബില്ലുകൾ സമർപ്പിക്കേണ്ടെന്നും അറിയിച്ചിരുന്നു. 29നു ശേഷം ഇ സബ്മിഷൻ ബ്ലോക്ക് ചെയ്തതിനാൽ ബില്ലുകൾ സമർപ്പിക്കാൻ സാധിക്കില്ല.
ഈ മാസം 28 വരെയുള്ള ബില്ലുകൾ പാസാക്കാനാണ് ട്രഷറികൾക്കു നിർദേശം നൽകിയിരിക്കുന്നത്. 29ന്റെ ബില്ലുകൾ ട്രഷറി ക്യൂവിലേക്കു മാറ്റാനാണു സാധ്യത. ഇവ പാസാക്കുന്നത് പണലഭ്യത കണക്കാക്കി അടുത്ത സാന്പത്തിക വർഷം മാത്രമായിരിക്കും. എന്നാൽ ശന്പള ബില്ലുകൾ തടസപ്പെടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ട്രഷറി നിയന്ത്രണം കർക്കശമാക്കിയിരുന്നു. വൈദ്യുതി പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്റെ പേരിൽ കൂടുതൽ തുക കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതുകൊണ്ടാണ് സാന്പത്തിക വർഷം അവസാനം പിടിച്ചു നിൽക്കാൻ സർക്കാരിനു സാധിച്ചത്. അപ്പോഴും പദ്ധതി ചെലവുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു.
വാർഷിക പദ്ധതി നടത്തിപ്പിൽ കേരളം പിന്നോട്ട്; ചെലവഴിച്ചത് 73.23 ശതമാനം
01:23 AM Mar 31, 2023 | Deepika.com