തൊടുപുഴ: ജീവനും ജീവനോപാധികൾക്കും കടുത്ത ഭീഷണിയായി മാറിയ അരിക്കൊന്പന്റെ ആക്രമണത്തിൽ തീരാദുരിതത്തിന്റെ എരിതീയിലകപ്പെട്ട മലയോര ജനത അതിജീവനത്തിനായി തെരുവിലിറങ്ങി.
വീടുകളിൽ സുരക്ഷിതമായി കഴിയാനോ കൃഷിയിടങ്ങളിൽ ജോലിയെടുക്കാനോ പുറത്തിറങ്ങാനോ സാധിക്കാതെ വലയുന്ന ജനതയുടെ നൊന്പരങ്ങൾ നീതിപീഠം പോലും തള്ളിക്കളഞ്ഞതിന്റെ കടുത്ത വേദനയിലാണ് 13 പഞ്ചായത്തുകളിലെയും ജനങ്ങൾ.
അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടി വിലക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ബുധനാഴ്ച വൈകുന്നേരംതന്നെ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.
ഇന്നലെ 10 പഞ്ചായത്തുകളിൽ നടത്തിയ ജനകീയ ഹർത്താലിൽ പ്രതിഷേധമിരന്പി. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി, ചിന്നക്കനാൽ, ഉടുന്പൻചോല, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് ഇന്നലെ ഹർത്താൽ നടത്തിയത്. വിവിധ കാരണങ്ങളാൽ രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെ ഒഴിവാക്കിയിരുന്നു.
പ്രതിഷേധക്കൊടുങ്കാറ്റിൽ ഇളകിമറിഞ്ഞു മലയോരം
01:23 AM Mar 31, 2023 | Deepika.com