കൊച്ചി: ചിന്നക്കനാലില്‍ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ആനക്കൂട്ടില്‍ അടയ്ക്കുന്നതു വിലക്കിയ ഹൈക്കോടതി, ആനയെ പിടികൂടുന്നതിനു പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നല്കി.
അരിക്കൊമ്പന്റെ വിവരങ്ങള്‍ മൂന്നു ദിവസത്തിനകം സമിതിക്കു കൈമാറാൻ നിർദേശിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച്, സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനായി ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്കു മാറ്റി.
വീണ്ടും പ്രശ്നമുണ്ടാക്കിയാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കണം
മദപ്പാടിലുള്ള അരിക്കൊമ്പന് നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാന്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജനവാസമേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലില്‍ തുടരണം. തുടര്‍ന്നും പ്രശ്നമുണ്ടാക്കിയാല്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കു കയറ്റിവിടണമെന്നും ഇതിനുശേഷവും ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണമെന്നും ഉത്തരവ് പറയുന്നു.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതിസന്ധി സംബന്ധിച്ചു നാട്ടുകാരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരാണ് പ്രധാനമായും ആനപ്പേടിയില്‍ കഴിയുന്നത്. ആനകളുടെ ആവാസമേഖലയിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരെ പുനരധിവസിപ്പിച്ചതില്‍ തെറ്റുപറ്റിയോ എന്നു പരിശോധിക്കും. ചരിത്രപരമായ തെറ്റുണ്ടെങ്കില്‍ തിരുത്തും. ഇതിന് ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. പുനരധിവാസ കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തവര്‍ക്ക് തെറ്റു പറ്റിയോയെന്നു പരിശോധിക്കുമെന്നും കോടതി വാക്കാല്‍ പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുന്നതു വിലക്കി
01:54 AM Mar 30, 2023 | Deepika.com