തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനമായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പോലീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിന് എഴുത്തു പരീക്ഷ നിർബന്ധമാക്കി. സിവിൽ പോലീസ് ഓഫീസർ മുതൽ എസ്ഐവരെയുള്ളവരുടെ നിയമനത്തിനുള്ള ആദ്യ എഴുത്തുപരീക്ഷ ഏപ്രിൽ ഒന്നിനു നടക്കും.
വിജിലൻസിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 600 പോലീസുകാരാണ് ആദ്യഘട്ട പരീക്ഷ എഴുതുന്നത്. 100 മാർക്കിനുള്ള പരീക്ഷയിൽ അഴിമതിവിരുദ്ധ നിയമങ്ങൾ, കുറ്റാന്വേഷണം, തെളിവുശേഖരണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാകും പ്രധാനമായിട്ടുണ്ടാവുക.
സിലബസ് വിജിലൻസ് പുറത്തിറക്കി. നിശ്ചിത ശതമാനം മാർക്കുള്ളവരെ ഉൾപ്പെടുത്തി പാനലുണ്ടാക്കും. ഇതിലുള്ളവരുടെ സ്വഭാവം, കൂട്ടുകെട്ട്, സ്വത്തുക്കൾ, ജീവിതരീതി എന്നിവയെല്ലാം വിജിലൻസ് ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷിക്കും. തുടർന്നാകും ഇവർക്കു വിജിലൻസിലേക്കു ഡെപ്യൂട്ടേഷന് അനുമതി നൽകുക.
മികച്ച ഉദ്യോഗസ്ഥരെ അഞ്ചു വർഷം വരെ വിജിലൻസിൽ തുടരാൻ അനുവദിക്കും. കൂടുതൽ പേർ വിജിലൻസിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ രണ്ടു മാസത്തിനകം രണ്ടാംഘട്ട പരീക്ഷയും നടക്കും. ഇപ്പോൾ എസ്ഐ വരെയുള്ളവർക്കാണു പരീക്ഷയെങ്കിലും വരും നാളുകളിൽ എസ്പി വരെയുള്ളവരെ വിജിലൻസിലെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും സ്വഭാവ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും.
വിജിലൻസിൽ ഡെപ്യൂട്ടേഷൻ നിയമനം: എഴുത്തുപരീക്ഷ നിർബന്ധമാക്കി
12:54 AM Mar 30, 2023 | Deepika.com