തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ നിയമനത്തിന്റെ പേരിൽ തർക്കത്തിലായിരുന്ന സർക്കാരും ഗവർണറും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ ഗവർണർക്ക് മൂന്നംഗ പാനൽ നൽകി.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല വഹിക്കുന്ന ഡോ. സിസാ തോമസ് നാളെ വിരമിക്കുന്ന പശ്ചാത്തലത്തിൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്തേണ്ടതുണ്ട്. സർക്കാർ നിർദേശിക്കുന്നയാളെ വൈസ് ചാൻസലറാക്കാൻ വിരോധമില്ലെന്ന നിലപാട് കഴിഞ്ഞദിവസം ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു. സാങ്കേതിക സർവകലാശാലാ താത്കാലിക വൈസ്ചാൻസലർ നിയമനത്തിന് ഗവർണർക്ക് സർക്കാർ നേരത്തേ നൽകിയ പാനലിൽ ഉൾപ്പെടുന്ന രണ്ടുപേർ ഈ മാസം സർവീസിൽനിന്നു വിരമിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഗവർണർക്ക് പുതുക്കിയ പാനൽ നൽകിയത്. നേരത്തെ നൽകിയ പാനലിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി. ബൈജു ബായി, ഡോ.വൃന്ദ വി.നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
ഇതിൽ ഡോ.വൃന്ദയും സതീഷ് കുമാറും നാളെ വിരമിക്കും. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥ്, ഡോ.ടി.പി. ബൈജു ബായി, പ്രഫ.അബ്ദുൾ നസീർ എന്നിവരടങ്ങിയ മൂന്നംഗ പാനൽ സംസ്ഥാന സർക്കാർ ഗവർണർക്കു കൈമാറിയത്.
താത്കാലിക വിസി നിയമനത്തിൽ സർക്കാരിനു ശിപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ സർക്കാരിനോട് അഭിപ്രായം തേടിയത്.
സാങ്കേതിക സർവകലാശാല വിസി: പുതുക്കിയ മൂന്നംഗ പാനൽ ഗവർണർക്കു കൈമാറി
12:53 AM Mar 30, 2023 | Deepika.com