പത്തനംതിട്ട: തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകരുടെ ബസ് ഇലവുങ്കൽ -എരുമേലി പാതയിൽ നാറാണംതോട്ടിൽ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് എട്ടു കുട്ടികൾ ഉൾപ്പെടെ 64 പേർക്കു പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെ 12 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 41 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ നിലയ്ക്കൽ സർക്കാർ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
ബസ് ഡ്രൈവർ മൈലാടുതുറൈ സ്വദേശി ബാലസുബ്രഹ്മണ്യം (32), മുതിർന്ന തീർഥാടകൻ രംഗനാഥൻ (85) ഉൾപ്പെടെ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ കോട്ടയം മെഡിക്കൽ കോളജിലാണ്. ഇരുവർക്കും തലയ്ക്കു സാരമായി പരിക്കുണ്ട്. വെന്റിലേറ്റർ സഹായത്തോടെയാണു രംഗനാഥന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരം സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബസ് ഇന്നലെ ഉച്ചകഴിഞ്ഞ് 1.20നാണ് അപകടത്തിൽപ്പെട്ടത്.
നാറാണംതോടിനു സമീപം മൂന്നാം വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വശത്തേക്കു മറിയുകയായിരുന്നു. ബസിനു പിന്നിലായി യാത്ര ചെയ്ത വയനാട് സ്വദേശികളായ 26 പേരടങ്ങുന്ന സംഘമാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനം നടത്തി.
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 64 പേർക്കു പരിക്ക്
12:42 AM Mar 29, 2023 | Deepika.com