കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ്. കെ. മാണി എംപി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ 1233 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നും 2018-2022 കാലഘട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 105 പേര് മരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇടുക്കിയില്‍ ഒരു ഫോറസ്റ്റ് വാച്ചറെ അടുത്തയിടെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. അതിരപ്പള്ളിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച അഞ്ചുവയസുകാരനെ കാട്ടാന ആക്രമിച്ചു കൊന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനവാസ മേഖലകളിലേക്കു വന്യമൃഗങ്ങള്‍ കടന്നാല്‍ എന്തു ചെയ്യണമെന്ന് വന്യമൃഗ സംരക്ഷണ നിയമത്തില്‍ പറയുന്നില്ല.
വന്യജീവികളുടെ ആക്രമണത്തെ ചെറുക്കുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരണം. വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്നുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കാന് വൈല്‍ഡ് ലൈഫ് ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അരിക്കൊമ്പനെ പിടിക്കുന്നതിനെതിരായ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അരിക്കൊമ്പൻ: ഉപഹര്‍ജിയുമായി ജോസ് കെ. മാണി
12:42 AM Mar 29, 2023 | Deepika.com