ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: അരിക്കൊന്പനെ പിടികൂടാനുള്ള ദൗത്യം അണിയറയിൽ പുരോഗമിക്കുന്പോൾ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇടുക്കിയിലെ കർഷകമനസ്.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള 71 അംഗ ദൗത്യസംഘം അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. എന്നാൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന നൽകിയ ഹർജി ഇന്നു പരിഗണിക്കുന്ന ഹൈക്കോടതിയുടെ വിധിയെ ആശ്രയിച്ചാകും തുടർനടപടികൾ.
വിധി അനുകൂലമായാൽ നാളെത്തന്നെ ദൗത്യം പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടെ ഇന്നലെ ദൗത്യമേഖലയിൽ അരിക്കൊന്പൻ വീണ്ടുമെത്തിയിട്ടുണ്ട്.
പെരിയകനാൽ എസ്റ്റേറ്റ്മേഖലയിലേക്ക് ആന തിരികെ പോകാതിരിക്കാനുള്ള ശ്രമം വനപാലകർ നടത്തുന്നുണ്ട്. ആന നേരത്തെ തകർത്ത റേഷൻകട താത്ക്കാലികമായി നിർമിച്ച് ഇവിടെയെത്തിച്ച് മയക്കുവെടിവയ്ക്കാനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. കോടതിവിധി അനുകൂലമായാൽ നാളെ പുലർച്ചെ നാലോടെ ആനയെ മയക്കുവെടിവയ്ക്കാനുള്ള എല്ലാ ഒരുക്കവും ദൗത്യസംഘം പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്നു നടത്താനിരുന്നു മോക്ഡ്രിൽ ഉപേക്ഷിച്ചതായും ദൗത്യസംഘം അറിയിച്ചു. അഞ്ചു വർഷം മുന്പ് അരിക്കൊന്പനെ മയക്കുവെടിവച്ച് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനാൽ ഏറെ കരുതലോടെയാണ് ഇത്തവണത്തെ നീക്കം.
കോടതിവിധി നിർണായകം
രാജകുമാരി: ഒറ്റയാൻ അരിക്കൊന്പനെ പൂട്ടാൻ ഇനി വേണ്ടതു ഹൈക്കോടതിയുടെ അനുമതി മാത്രം. പീപ്പിൾ ഫോർ ആനിമൽ ട്രിവാൻഡ്രം ചാപ്റ്റർ, വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വൈസറി എന്നീ സംഘടനകളാണ് അരിക്കൊന്പനെ പിടികൂടി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി ദൗത്യം നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ ഓപ്പറേഷൻ അരിക്കൊന്പന്റെ ഭാഗമായി സർവസന്നാഹങ്ങളും ഒരുക്കിയാണു സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിനു വനംവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ദൗത്യമേഖലയിൽ അരിക്കൊന്പൻ: ‘മിഷൻ അരിക്കൊന്പൻ’ സർവസജ്ജമായി സംഘം
12:42 AM Mar 29, 2023 | Deepika.com