കോതമംഗലം: ഇടമലയാർ ഗവ. യുപി സ്കൂളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഇന്നലെ പുലർച്ചെയെത്തിയ ആറ് ആനകൾ സ്കൂളിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. പുലര്‍ച്ചെ രണ്ടോടെയെത്തിയ ആനക്കൂട്ടം മണിക്കൂറുകളോളം സ്കൂളിലും പരിസരത്തും തമ്പടിച്ചാണ് സര്‍വനാശം വിതച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
എൽപി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും കുടിവെള്ള ടാങ്കുമാണ് പ്രധാനമായും നശിപ്പിച്ചത്. മുപ്പതോളം ജനല്പ്പാളികളും ഒരു വാതിലും തകര്‍ന്നു. ഭിത്തിക്കും വിള്ളലുണ്ടായിട്ടുണ്ട്. കുടിവെള്ള വിതരണത്തിനുള്ള വാട്ടര്‍ടാങ്കും പൈപ്പ് ലൈനും ആനക്കലിയില്‍ പൂർണമായി തകർന്നു.
അഞ്ചു ടോയ്ലറ്റുകളുടെ വാതിലുകള്‍ തകര്‍ത്തിട്ടുണ്ട്. സ്കൂള്‍ ഓഫീസിലെ രേഖകളുള്പ്പെടെയുള്ളവ ആനകള്‍ പുറത്തേക്കു വലിച്ചെറിഞ്ഞ നിലയിലാണ്. മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണു പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. തകർന്ന ക്ലാസ് മുറികൾക്കു പുറത്ത് പ്രത്യേകം ക്രമീകരണമൊരുക്കിയാണ് ഇന്നലത്തെ വാർഷിക പരീക്ഷകൾ നടത്തിയത്. ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്.
അറ്റകുറ്റപ്പണിയില്ലാതെ ഫെൻസിംഗ്
ഇടമലയാര്‍ വനത്തോടു ചേര്‍ന്ന് ഡാം പരിസരത്തുള്ള കെഎസ്ഇബി കെട്ടിടത്തിലാണ് ഗവ. യുപി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആനകളെ പ്രതിരോധിക്കാന്‍ സമീപത്തു സ്ഥാപിച്ചിരുന്ന ഫെന്‍സിംഗ് ഏറെക്കാലമായി തകര്‍ന്നുകിടക്കുകയാണ്. ഇത് ആനകള്‍ക്ക് സ്കൂള്‍ പരിസരത്തേക്കു പ്രവേശിക്കാന്‍ എളുപ്പമാക്കി. 2016 ലും സ്കൂളിനുനേരെ ആനകളുടെ ആക്രമണം നടന്നിരുന്നു. തുടർന്നാണു ഫെന്‍സിംഗ് സംവിധാനം സ്ഥാപിച്ചത്.
ഫെന്‍സിംഗ് തകര്‍ന്നുകിടക്കുന്ന വിവരം നേരത്തെതന്നെ വനം വകുപ്പിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇടമലയാർ ഗവ. യുപി സ്കൂളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
12:42 AM Mar 29, 2023 | Deepika.com