തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ യുഡിഎഫ് കക്ഷി നേതാക്കളും ജനപ്രതിനിധികളും ഏപ്രിൽ അഞ്ചിന് രാജ്ഭവനു മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർലമെന്റ് സമ്മേളിച്ചില്ലെങ്കിൽ എംപിമാരും സമരത്തിൽ പങ്കെടുക്കും. പാർലമെന്റ് സമ്മേളനമുണ്ടെങ്കിൽ എംഎൽഎമാരും കക്ഷിനേതാക്കളുമാകും സമരത്തിനുണ്ടാകുക. ഡൽഹിയിലെ സമരത്തിൽനിന്നു ചില കോണ്ഗ്രസ് എംപിമാർ മുങ്ങിയെന്ന ആരോപണം ശരിയല്ല. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണു കേരളത്തിലെ മൂന്നു കോണ്ഗ്രസ് എംപിമാർ ഇവിടെയെത്തിയത്. വൈക്കം സത്യഗ്രഹ ജാഥയുടെ ഭാഗമായാണ് ഇവർ എത്തിയത്.
ബിജെപി ഇതര സർക്കാരുകളെ ദ്രോഹിക്കാൻ കേന്ദ്ര ഏജൻസികൾ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തിൽ കോണ്ഗ്രസ് ഉറച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.
കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മുമായി ഒത്തുചേർന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ചെലവിൽ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. അതു കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞതായും സതീശൻ ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സ്വർണക്കടത്ത് കേസ് കേരളത്തിലെ ഏജൻസിക്കൊന്നും അന്വേഷിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങളുള്ളതുകൊണ്ട് വിജിലൻസിന് അന്വേഷിക്കാനാകില്ല. കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.
സംസ്ഥാന സർക്കാരിന്റെ നികുതിക്കൊള്ളയിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നിന് യുഡിഎഫ് കരിദിനമായി ആചരിക്കും. നികുതി നിർദേശങ്ങൾ നടപ്പാകുന്നതോടെ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമാകും കേരളം നേരിടാൻ പോകുന്നത്. ജനജീവിതം കൂടുതൽ ദുഃസഹമാക്കുന്ന നികുതി വാശിയോടെയാണു സർക്കാർ നടപ്പാക്കുന്നത്. ജനങ്ങളാൽ വെറുക്കപ്പെട്ട സർക്കാരാണു കേരളം ഭരിക്കുന്നത്.
ബ്രഹ്മപുരം തീപിടിത്തത്തിൽ 20 ദിവസത്തിനു ശേഷമാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്. അനാവശ്യ കാലതാമസം റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യും. നിയമസഭയിൽ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും സംരക്ഷിച്ച കരാറുകാരനെതിരേ പോലീസ് കമ്മീഷണർ എങ്ങനെ റിപ്പോർട്ട് നൽകും? കരാറുകാരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്തു വച്ച് നടക്കുന്നു. അതിനാലാണു സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടത്.
യുഡിഎഫ് ജനപ്രതിനിധികൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തും
12:42 AM Mar 29, 2023 | Deepika.com