തിരുവനന്തപുരം: സാന്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കുന്പോൾ വാർഷിക പദ്ധതി നടത്തിപ്പിൽ സംസ്ഥാനം പിന്നിൽ. ഇതുവരെ ചെലവഴിച്ചത് മൊത്തം വാർഷിക പദ്ധതിയുടെ 71.13 ശതമാനം തുക മാത്രം. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ പദ്ധതി നിർവഹണമാണിത്.
സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തിൽ ട്രഷറി വഴി പണം ചെലവഴിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയ്ക്കു ശേഷം പുതിയ ബില്ലുകൾ സമർപ്പിക്കേണ്ടതില്ലെന്നു ധനവകുപ്പ് നേരത്തെ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പദ്ധതിത്തുക ചെലവഴിക്കുന്നതിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കേണ്ടതില്ല.
ഈ വർഷത്തെ വാർഷിക പദ്ധതി 39,640.19 കോടി രൂപയുടേതാണ്. ഇതിന്റെ 71.13 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 8,048 കോടിയാണ്. ഇതിൽ 81.66 ശതമാനം ചെലവഴിച്ചു. തദ്ദേശസ്ഥാപനങ്ങളുടേത് ഒഴികെയുള്ള സംസ്ഥാന പദ്ധതി 22,322 കോടി രൂപയുടേതാണ്. ഇതിൽ 67.59 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 9,270.19 കോടി രൂപയാണ്. ഇതിന്റെ 70.52 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്.
ഗതാഗത, ആശയവിനിമയ മേഖലയിലും സഹകരണ മേഖലയിലും മികച്ച തോതിൽ തുക ചെലവഴിച്ചു. ഗതാഗത മേഖലയിൽ 2150 കോടി വകയിരുത്തിയപ്പോൾ 107.8 ശതമാനമാണ് ഇതിനകം കൈവരിച്ചത്. സഹകരണ മേഖലയ്ക്കു വകയിരുത്തൽ 196.23 കോടി രൂപ. ഇതിന്റെ 125.66 ശതമാനം ഇതിനകം ചെലവഴിച്ചു.
എന്നാൽ, കാർഷികവും അനുബന്ധവും മേഖലയിലെ വകയിരുത്തലിൽ ചെലവഴിച്ചത് വെറും 50.27 ശതമാനം മാത്രമാണ്. വ്യവസായത്തിൽ പദ്ധതിനിർവഹണം ഇതുവരെ 45.34 ശതമാനത്തിലൊതുങ്ങി.
സാന്പത്തികവർഷം നാലു ദിവസംകൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം
01:14 AM Mar 28, 2023 | Deepika.com