കൊച്ചി: ഹാസ്യ, സ്വഭാവ വേഷങ്ങളിൽ മൂന്നു പതിറ്റാണ്ട് നിറഞ്ഞുനിന്ന പ്രശസ്ത ചലച്ചിത്രനടനും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിയ മന്ത്രി പി. രാജീവാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, അവയവങ്ങൾ പലതും പ്രവർത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മൃതദേഹം ഇന്നു രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്നു വൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
പതിനെട്ട് വർഷത്തോളം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 1972ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തുന്നത്. ഹാസ്യത്തോടൊപ്പം സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള ഇന്നസെന്റിന്റെ തൃശൂര്‍ ശൈലി സംഭാഷണവും പ്രത്യേക ശരീരഭാഷയും മലയാളസിനിമയില്‍ വേറിട്ടു നിന്നു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കിലുക്കം, ഗജകേസരിയോഗം, റാംജി റാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കേളി, കാബൂളിവാല, ദേവാസുരം, പത്താംനിലയിലെ തീവണ്ടി, രാവണപ്രഭു, വേഷം, ഇന്നത്തെ ചിന്താ വിഷയം, മനസിനക്കരെ, മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് ശ്രദ്ധേയ മലയാള സിനിമകൾ. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്നസെന്റ് ആരംഭിച്ച സിനിമാ നിര്‍മാണകമ്പനി ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയില്‍ വിട പറയും മുമ്പേ, ഓര്‍മയ്ക്കായി എന്നീചിത്രങ്ങള്‍ക്ക് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഇടക്കാലത്ത് കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് രോഗം ഭേദമായതോടെ സിനിമയില്‍ സജീവമായി. സിനിമാതാരത്തിനപ്പുറം രാഷ്ട്രീയത്തിലും ഇന്നസെന്റ് തിളങ്ങി. 2014ല്‍ ചാലക്കുടിയില്‍നിന്ന് ആദ്യമായി മത്സരിച്ച് എംപിയായി. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും യുഡിഎഫിലെ ബെന്നി ബെഹനാനോട് തോറ്റു. എംപി സ്ഥാനം വഹിച്ചിരുന്നപ്പോള്‍ അഞ്ചു സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നീ കൃതികളും "ചിരിക്കു പിന്നില്‍' എന്നപേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലും നാഷണല്‍ ഹൈസ്കൂളിലും ഡോണ്‍ബോസ്കോ എസ്എന്‍എച്ച് സ്കൂളിലുമായിരുന്നു പഠനം. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇന്നസെന്റ് പിന്നീട് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ആലീസ്. മകന്: സോണറ്റ്. മരുമകള്‍: രശ്മി.
മന്ദഹാസം മാഞ്ഞു ; നടൻ ഇന്നസെന്റ് അന്തരിച്ചു
02:02 AM Mar 27, 2023 | Deepika.com