തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ വൻ പിഴത്തുക ചുമത്താനുള്ള ഉന്നതതല സമ്മർദം ശക്തമായതോടെ വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള കാടൻ പരിശോധനയുമായി പോലീസ്. പരിശോധന എന്ന പേരിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ദ്രോഹിക്കുന്ന കടുത്ത നടപടികളിലേക്കാണു സംസ്ഥാനത്തെന്പാടും പോലീസ് നീങ്ങുന്നത്.
വാഹന പരിശോധനയുടെ പേരിൽ പോലീസ് നിലവിട്ടതിന്റെ നേർസാക്ഷ്യമാണു കഴിഞ്ഞ ദിവസം തൃപ്പുണ്ണിത്തുറയിൽ കസ്റ്റഡി മരണത്തിലേക്കു പോലും കേരളത്തെ തള്ളിവിട്ട തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലേക്കു നയിച്ചത്. ഗുണ്ടകളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുന്പോഴാണ് വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനത്തിലേക്കു നീങ്ങുന്നത്.
കാറിലോ സ്വകാര്യ വാഹനങ്ങളിലോ യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാരെ പലയിടങ്ങളിലും വാഹന പരിശോധനയ്ക്കായി തടഞ്ഞു നിർത്തുന്ന സാഹചര്യവും സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നു.
അവശ്യകാര്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്കു പോലും മണിക്കൂറുകൾ വാഹന രേഖകളുടെ പരിശോധനയുടെ പേരിൽ ചെലവഴിക്കേണ്ട സാഹചര്യമുണ്ട്. മുൻപൊക്കെ നിയമലംഘനം നടത്തുന്ന വാഹനങ്ങളും ദുരൂഹ സാഹചര്യത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളും തടഞ്ഞു മാത്രമായിരുന്നു പോലീസ് പരിശോധന നടത്തിയിരുന്നത്.
അനാവശ്യമായി വാഹനം തടഞ്ഞു പരിശോധിക്കേണ്ടതില്ലെന്ന കോടതിവിധികളും നിലവിലുണ്ട്. വാഹനത്തിന്റെ രേഖകൾ അടക്കം ഇപ്പോൾ, ഉദ്യോഗസ്ഥർക്ക് ഓണ്ലൈനായി ലഭ്യമാകുന്ന സാങ്കേതിക വിദ്യ നിലവിലുണ്ടായിരിക്കേയാണു ജനങ്ങളെ മനഃപൂർവം ദ്രോഹിക്കുന്ന നടപടിയിലേക്കു പോലീസ് നീങ്ങുന്നതെന്ന ആരോപണവുമുണ്ട്.
എന്നാൽ, കൂടുതൽ പിഴത്തുക ചുമത്താനുള്ള ഉന്നതതല സമ്മർദത്തെ തുടർന്നാണ് ഇത്തരം പരിശോധന നടത്തേണ്ടി വരുന്നതെന്നു ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.
പോലീസിനൊപ്പം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരത്തുകളിൽ പരിശോധനയ്ക്കുണ്ട്. വാഹന പരിശോധനയിൽ പാലിക്കേണ്ട നിർദേശങ്ങൾ പലയിടത്തും ലംഘിക്കുന്നതായാണു പ്രധാനമായും പരാതി ഉയരുന്നത്. ഇതു പലപ്പോഴും പൊതുജനങ്ങളുമായുള്ള തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ഇടറോഡുകളിലും വളവുകളിലും വരെ വാഹന പരിശോധനയുമായി പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വളവുകളിൽ വാഹന പരിശോധന പാടില്ലെന്ന കോടതി നിർദേശം പരസ്യമായി ലംഘിക്കപ്പെടുന്നു.
എല്ലാ രേഖകളും കൃത്യമായാലും മറ്റു ചില നിയമലംഘനങ്ങൾ തലയിൽ കെട്ടിവച്ചു പിഴ ചുമത്തുന്ന സമീപനം ചില പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതായും പരാതിയുണ്ട്. വാഹന പാർക്കിംഗിനു സൗകര്യമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് അടക്കം അനധികൃത പാർക്കിംഗ് എന്ന പേരിൽ പിഴത്തുക ചുമത്താൻ പോലീസിന് ഉന്നതതതല നിർദേശമുണ്ട്.
സീബ്രാ ക്രോസിംഗുകൾ അടക്കമുള്ള ലൈനുകൾ ലംഘിക്കുന്ന വാഹന യാത്രക്കാരിൽനിന്നു പിഴ ചുമത്താൻ നിർദേശിച്ചിട്ടുണ്ട്. അപകടങ്ങൾക്കിടയാ ക്കുന്ന കടുത്ത വാഹന നിയമലംഘനങ്ങൾക്കു നേർക്കു കണ്ണടയ്ക്കുന്ന പോലീസ് സാധാരണക്കാരായ വാഹന യാത്രക്കാർക്കു നേർക്കാണു പ്രധാനമായും അമിതാധികാര പ്രയോഗം നടത്താൻ ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നു.
ജനത്തെ ദ്രോഹിച്ച് പോലീസ്; പിഴത്തുക ചുമത്താൻ പോലീസിനുമേൽ ഉന്നതതല സമ്മർദം
01:32 AM Mar 27, 2023 | Deepika.com